മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രവുമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തിലെ ഗൂഢാലോചന സാധ്യതയും അന്വേഷണ വിധേയമാകേണ്ടിയിരിക്കുന്നു. പ്രതി കൃത്യം നടത്താന്‍ തെരഞ്ഞെടുത്ത സമയവും, സ്ഥലവും, രീതിയും പരിശോധിക്കുകയാണെങ്കില്‍ വെറും വാക്കുതര്‍ക്കത്തിനൊടുവിലെ പ്രകോപനത്തില്‍ നിന്നോ, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ ദേഷ്യത്തിലുള്ള ആക്രമണമോ മാത്രമല്ല ഫാ. സേവ്യറിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കും. ഹൃദ്രോഗിയായിരുന്ന വൈദികന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് അപകടം സംഭവിക്കുകയോ മുറിവുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ രക്തം വാര്‍ന്ന് മരണമടയാനുള്ള സാധ്യത കൂടുതലാണ്. കൊല നടത്തിയ രീതിയും സ്ഥലവും സമയവും പരിശോധിച്ചാല്‍ ഈയൊരു സാധ്യതയെ പ്രതി ഫലപ്രദമായി ഉപയോഗിച്ചതായി മനസിലാക്കാന്‍ സാധിക്കും.

 

കുരിശുമലയുടെ ഏതാണ്ട് മധ്യഭാഗത്ത് വച്ച് ആക്രമിച്ചതിനാല്‍ ദുര്‍ഘടമായ മലയിറങ്ങി ഫാ. സേവ്യറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വളരെ സമയമെടുത്തു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്ന വൈദികനെ സംബന്ധിച്ചിടത്തോളം ഈ സമയ ദൈര്‍ഘ്യം മരണത്തിലേയ്ക്ക് നയിക്കുമെന്ന് പ്രതിയായ മുന്‍ കപ്യാര്‍ ജോണിയോ അല്ലെങ്കില്‍ ജോണിയുടെ പിന്നിലുള്ളവരോ മനസിലാക്കിയിരുന്നു. ഇതുകൂടാതെ വൈദികന്റെ അരയ്ക്ക് താഴെ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കിയതു വഴി അമിതമായ രക്തസ്രാവം ഉറപ്പാക്കുകയും അതേസമയം കേസ് കോടതിയിലെത്തുമ്പോള്‍ കൊല്ലാനുള്ള ഉദ്ദേശം ഇല്ലായിരുന്നുവെന്ന് വാദിക്കുകയും ആവാം. മദ്യപാനിയും വിദ്യാഭ്യാസരഹിതനുമായി ഒരു വ്യക്തിക്ക് ആസൂത്രണം ചെയ്യാവുന്ന കാര്യങ്ങളല്ല മേല്‍വിവരിച്ച രീതിയില്‍ കൊലനടത്തിയ സാഹചര്യങ്ങളും സമയവും മറ്റും. അതുകൊണ്ടുതന്നെ ജോണിക്ക് പിന്നില്‍ മറ്റാരെങ്കിലും ആസൂത്രണവുമായി ഉണ്ടോ എന്ന് പോലീസ് അന്വേഷണം ആവശ്യമാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫാ. സേവ്യറിനെ മുന്‍ കപ്യാര്‍ ആയ ജോണി കുരിശുമലയുടെ ആറാം സ്ഥലത്തിനടുത്തുവച്ച് ആക്രമിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഫാ. സേവ്യര്‍ ആശുപത്രിയിലെത്തിയപ്പോഴത്തേയ്ക്ക് മരണമടഞ്ഞിരുന്നു. സ്ഥിര മദ്യപാനിയായ കപ്യാര്‍ ജോണിയെ ഫാ. സേവ്യര്‍ ജോലിയില്‍ നിന്ന് സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പറഞ്ഞയച്ചിരുന്നു. ഫാ. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്യുകയാണ്. സിഎന്‍സി അതിരൂപത ഡയറക്ടര്‍, പിഡിസിപി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. സേവ്യര്‍ പ്രഗത്ഭനായ വൈദികനെയാണ് അറിയപ്പെട്ടിരുന്നത്. അടുത്ത കാലത്ത് നിയമ ബിരുദം നേടിയ ഫാ. സേവ്യര്‍ അഭിഭാഷകനായി എന്‍ട്രോള്‍ ചെയ്തിരുന്നു.