ന്യൂസ് ഡെസ്ക് മലയാളം യുകെ

അവയവം നിരസിക്കുന്നത് തടയാനുള്ള മരുന്നുകൾ ഒന്നും എടുക്കാതെ യുകെയിൽ പ്രത്യേക വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ആദ്യ കുട്ടിയായി എട്ട് വയസ്സുകാരി അദിതി ശങ്കർ. അദിതിയുടെ അമ്മയിൽ നിന്നുള്ള വൃക്കകളാണ് കുട്ടി സ്വീകരിച്ചത്. പുതിയ വൃക്ക നൽകുന്നതിന് മുമ്പ് അദിതിയുടെ രോഗപ്രതിരോധ ശേഷി പുനഃക്രമീകരിച്ചാണ് ഈ മുന്നേറ്റം സാധ്യമാക്കിയതെന്ന് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇതിനായി അദിതിയുടെ അമ്മയിൽ നിന്നുള്ള അസ്ഥിമജ്ജ മൂലകോശങ്ങൾ ഉപയോഗിച്ചു. അതിനാൽ കുട്ടിയുടെ ശരീരം പുതിയ അവയവത്തെ തന്റേതായി തന്നെയായിരിക്കും തിരിച്ചറിയുക.

ട്രാൻസ്പ്ലാൻറ് കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ അവയവം നിരസിക്കുന്നത് തടയാനുള്ള മരുന്നുകൾ സ്വീകരിക്കുന്നത് അദിതി നിർത്തി. ഇത് ഇവ കഴിക്കുന്നത് വഴിയുണ്ടാകുന്ന ദീർഘകാല പാർശ്വഫലങ്ങളുടെ അപകടസാധ്യത നീക്കം ചെയ്‌തു. സാധാരണ ഇവ അവയവം നിരസിക്കാതിരിക്കുന്നത് ഉറപ്പ് വരുത്താൻ എല്ലാ ആഴ്ചയും കഴിക്കേണ്ടതാണ്. അദിതി ഇപ്പോൾ സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തി. കുട്ടിയുടെ രോഗപ്രതിരോധ സംവിധാനവും മാറ്റിവച്ച വൃക്കയും ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു.

ഷിംകിസ് ഇമ്മ്യൂണോ-ഓസിയസ് ഡിസ്പ്ലാസിയ (SIOD) എന്ന അപൂർവമായ പാരമ്പര്യ രോഗം അദിതിക്കുണ്ട്. ഇത് കുട്ടിയുടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും വൃക്കകൾ തകരാറിലാക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ആദ്യം, അമ്മ ദിവ്യയിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മജ്ജ മാറ്റിവയ്ക്കൽ അദിതിയുടെ രോഗപ്രതിരോധ സംവിധാനത്തെ പുനർനിർമ്മിച്ചു. ആറുമാസത്തിനുശേഷം, ദിവ്യയിൽ നിന്ന് വൃക്ക മാറ്റിവയ്ക്കൽ നടത്തുകയായിരുന്നു.