ജെഗി ജോസഫ്

വടംവലിയും ഓണസദ്യയും പൂക്കളവും മാത്രമല്ല ജിഎംഎയുടെ ഓണത്തിന് വേദി നിറഞ്ഞത് കേരളീയ കലാരൂപങ്ങളെ കൊണ്ടാണ്. പുതു തലമുറകളെ മാത്രമല്ല ഏവരേയും പ്രചോദിപ്പിക്കുന്ന മലയാള തനിമയുള്ള കലാരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടി. പുത്തന്‍ അനുഭവമായിരുന്നു ഏവര്‍ക്കും ഈ ഓണക്കാഴ്ചകള്‍.

അനുഗ്രഹീത കലാകാരി ബിന്ദു സോമന്‍ തെയ്യവേഷത്തില്‍ വേദിയെ ധന്യമാക്കി. പലര്‍ക്കും ഇതു പുതുമയുള്ള അനുഭവം കൂടിയായിരുന്നു. പരശുരാമനും മഹാബലിയും മാത്രമല്ല നൃത്ത രൂപങ്ങളായ ഭരതനാട്യ വേഷത്തിലും മോഹിനിയാട്ട വേഷത്തിലും നാടന്‍ പാട്ടുകാരായും തിരുവാതിര കളി, മാര്‍ഗംകളി ,ഒപ്പന എന്നിങ്ങനെ വിവിധ രൂപത്തിലും കലാകാരികള്‍ വേദിയിലെത്തി. ഒപ്പം തുഴക്കാരും കൂടിയായതോടെ കൊച്ചുകേരളത്തിന്റെ വലിയ അവതരണമായി ജിഎംഎയുടെ ഓണാഘോഷ വേദി മാറി….രാവിലെ വാശിയേറിയ വടംവലി മത്സരം നടന്നു. ജിഎംഎ ചെല്‍റ്റന്‍ഹാം യൂണിറ്റ് വടംവലിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സിന്റര്‍ ഫോര്‍ഡ് യൂണിറ്റും മൂന്നാം സമ്മാനം ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും നേടി. അതിന് ശേഷമായിരുന്നു രുചികരമായ സദ്യ ഏവരും ആസ്വദിച്ചത്.
പിന്നീട് വേദിയില്‍ ഓണ പരിപാടികള്‍ നടന്നു. പുലികളിയും താലപൊലിയുടെ അകമ്പടിയോടെയുമായിരുന്നു മാവേലിയെ വേദിയിലേക്ക് വരവേറ്റത്.

ജിഎംഎ സെക്രട്ടറി ബിസ്‌പോള്‍ മണവാളന്‍ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ് ഏവര്‍ക്കും ഓണാശംകള്‍ നേര്‍ന്ന ശേഷം ഓണഓര്‍മ്മകള്‍ പങ്കുവച്ചു. പിന്നീട് മാവേലി ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു.മാവേലിയും അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ എത്തിച്ചേര്‍ന്ന ഏവര്‍ക്കും ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള നന്ദി അറിയിച്ചു.

മുത്തുകുടയും തെയ്യവും ഉള്‍പ്പെട്ട കണ്ണിനെ വിസ്മയിക്കുന്ന കാഴ്ചയായിരുന്നു വേദിയില്‍.നാല്‍പ്പത്തിയഞ്ചിലേറെ കലാകാരന്മാര്‍ വേദിയില്‍ അണിനിരന്ന ആദ്യ പരിപാടി തന്നെയായിരുന്നു ഓണം പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായത്.

ഓണപ്പാട്ടുകളും നൃത്തവും ഫ്യൂഷന്‍ ഡാന്‍സും ഇടക്ക പെര്‍ഫോമന്‍സും ഒക്കെയായി ഒരുപിടി മികവാര്‍ന്ന പരിപാടികള്‍ വേദിയില്‍ അണിനിരന്നു. എല്ലാ പരിപാടികള്‍ക്കും ശേഷം ഡിജെയും വേദിയെ പിടിച്ചുകുലുക്കി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

ജിഎംഎയുടെ ഓണാഘോഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ, കേരളനാടിന്റെ തനത് ആഘോഷമായി മാറുകയാണ് ചെയ്തത്. അന്യദേശത്തും തനതായ രീതിയില്‍, ഒത്തുചേര്‍ന്ന് നാടിന്റെ ആഘോഷം ഏത് വിധത്തില്‍ നടത്താമെന്ന ഉത്തമ മാതൃകയാണ് ജിഎംഎ പകര്‍ന്നുനല്‍കുന്നത്. മനസ്സുകളില്‍ നാടിന്റെ സ്മരണകളും, ഐശ്വര്യവും നിറച്ച് മടങ്ങുമ്പോള്‍ ഇനിയൊരു കാത്തിരിപ്പാണ്, അടുത്ത ഓണക്കാലം വരെയുള്ള കാത്തിരിപ്പ്!