പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു അത്താണിയായിരുന്നു സ്വർണ്ണപണയത്തിൽനിന്നുള്ള കാർഷിക ലോണുകൾ . ബാങ്കുകളും തങ്ങളുടെ കയ്യിൽ കെട്ടി കിടക്കുന്ന പണം 4 % പലിശ നിരക്കിൽ കൊടുക്കുവാൻ താത്പര്യം കാണിച്ചിരുന്നു . സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗവുമായും പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ സ്വർണ്ണപണയത്തെ കണ്ടിരുന്നു . എന്നാൽ 2019 ഒക്ടോബർ 1 മുതൽ സ്വർണ്ണപണയത്തിൻമേൽ കൃഷി വായ്പ നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കു ബാങ്കുകൾക്കു നിർദേശം നൽകി. സ്വർണ്ണപണയത്തിന്മേൽ അമിതപലിശയ്ക്ക് ലാഭം കൊയ്യുന്ന സ്വകാര്യമേഖലയിലെ ബാങ്കുകളെ സഹായിക്കാനേ ഈ തീരുമാനം ഉതകൂ എന്ന വാദവും ശക്തമാണ് . വായ്പ എടുക്കാൻ കൂടുതൽ നൂലാമാലകൾ ആകുന്നതോടെ സാധാരണ കർഷകരും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അകന്ന് കഴുത്തറപ്പൻ സ്വകാര്യബാങ്കുകളുടെ ചുഷണത്തിലേയ്ക്ക് എത്തിപ്പെടാൻ ആണ് സാധ്യത.

 

സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി.

ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിർത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകൾക്കു കിട്ടിയ നിർദേശം. ബാങ്കുകൾ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സർക്കുലർ നൽകി. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകൾക്കുള്ള നിർദേശത്തിൽ ബാങ്ക് മേധാവികൾ വ്യക്തമാക്കി.