ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് നടന്ന നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനെ ബോറിസ് ജോൺസന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ, ഡയറികൾ, നോട്ട്ബുക്കുകൾ എന്നിവ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി യുകെ സർക്കാർ നടത്തിയ നിയമനടപടിയിൽ പരാജയം. അപ്രസക്തമായ കാര്യങ്ങൾ കൈമാറേണ്ടതില്ലെന്ന് കാബിനറ്റ് ഓഫീസ് വാദിച്ചിരുന്നു. എന്നാൽ എന്താണ് പ്രസക്തമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് അന്വേഷണ അധ്യക്ഷ ബറോണസ് ഹാലെറ്റ് പറഞ്ഞു. സർക്കാർ വിധി അംഗീകരിക്കുന്നതായും, അടുത്ത ആഴ്ചയുടെ ആവശ്യമായ കാര്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കോവിഡ് അന്വേഷണ കമ്മീഷൻ വ്യക്തമാക്കി. ജൂലൈ 10 തിങ്കളാഴ്ച നാലു മണിയോടെ മെറ്റീരിയൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ അധ്യക്ഷ ബറോണസ് ഹാലെറ്റ് പറഞ്ഞു. അന്വേഷണത്തിന്റെ ശക്തി കൂട്ടുവാൻ കോടതി വിധി ഉതകുമെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണ കമ്മീഷനുകൾക്ക് ആവശ്യമായ രേഖകൾ ലഭിക്കേണ്ടതുണ്ടെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

എന്നാൽ കോടതിവിധിയിലൂടെ പൊതുജനങ്ങൾക്ക് രേഖകളെല്ലാം കാണാൻ സാധിക്കുമെന്നില്ല. അവ പരസ്യപ്പെടുത്തണോ വേണ്ടയോ എന്നത് അന്വേഷണ കമ്മീഷന്റെ തീരുമാനമാണ്. തോൽക്കുമെന്ന് ഉറപ്പുള്ള നിയമ പോരാട്ടങ്ങളിൽ സമയവും ജനങ്ങളുടെ പണവും സർക്കാർ പാഴാക്കുകയാണെന്ന് ഡെപ്യൂട്ടി ലേബർ നേതാവ് ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തി. നിലവിലെ പ്രധാനമന്ത്രി റിഷി സുനക് ഉൾപ്പെടെയുള്ളവരുടെ സന്ദേശങ്ങൾ കാണുവാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.