പൊള്ളാച്ചി ∙ കിണത്ത്ക്കടവിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെൽവരാജ് (48) ആണ് അറസ്റ്റിലായത്.

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒത്തക്കൽ മണ്ഡപം തൊപ്പം പാളയത്തു വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നു പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇയാളുടെ ആദ്യ ഭാര്യയിലെ മകൻ കുമാറിന്റെ ഏക മകൾ ധർഷിനിയാണു കൊല്ലപ്പെട്ടത്.

രണ്ടാം ഭാര്യ പിരിഞ്ഞു പോയതിനു മകനും ഭാര്യയും കാരണമായെന്ന വൈരാഗ്യമാണു കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മകന്റെ വീട്ടിലെത്തിയ ശെൽവരാജ് മരുമകളുടെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതായതിനെ തുടർന്നു പൊലീസിൽ പരാതിപ്പെട്ടു. കിണത്ത്ക്കടവ് ഇൻസ്പെക്ടർ മുരളിയുടെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കിണത്ത്ക്കടവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.