ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കാണാനില്ലെന്ന് പരാതി. കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങി പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും അറിയപ്പെടുന്ന മലയാളി വ്യവസായിയുമായ വ്യക്തിയെ കാണാനില്ലെന്നാണ് ഗള്‍ഫിലെ സംഘടനകളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.

ഗള്‍ഫിലാകമാനം 35 ലേറെ ശാഖകളുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജീവനക്കാരാരും അദ്ദേഹത്തെ കണ്ടിട്ടില്ല.
അടുത്ത ബന്ധുക്കളില്‍ ചിലരാണ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നതെങ്കിലും അദ്ദേഹം എവിടെയെന്ന കാര്യത്തില്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ അവര്‍ തയാറല്ലെന്ന് പറയുന്നു. ജീവനക്കാരോ സുഹൃത്തുക്കളോ അഞ്ചു മാസത്തിലധികമായി ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും പറയുന്നു.
നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ഇദ്ദേഹം അപ്രത്യക്ഷനായതുമുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഗള്‍ഫിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാനോ എവിടെയുണ്ടെന്നറിയാനോ മാസങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍.