കാമുകിയെ സ്വന്തമാക്കാന്‍ യുവാവ് ഭാര്യയെ ഗംഗാനദിയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. ഹരിയാനയിലെ ഭിവാനിക്കടുത്തുള്ള ജീന്ത് സ്വദേശിയായ സച്ചിനാണു ഭാര്യ മഹിമയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒപ്പം ജോലി ചെയ്യുന്ന റീതുമാന്‍ എന്ന പെണ്‍കുട്ടിയുമായി സച്ചിന്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹം നടത്തില്ല. എന്നാല്‍ മഹിമയെ വിവാഹം കഴിച്ച ശേഷവും ഇയാള്‍ റീതുമാനുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. മഹിമയെ ഒഴിവാക്കാന്‍ ഇയാള്‍ മഹിമയുടെ വീട്ടുകാരോടു 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതു നല്‍കില്ല എന്ന് അയാള്‍ കരുതി എങ്കിലും ആവശ്യപ്പെട്ടതിന്റെ പകുതി തുകയായ 7.5 ലക്ഷം രൂപ മഹിമയുടെ വീട്ടുകാര്‍ സച്ചിനു നല്‍കുകയായിരുന്നു. ബാക്കി തുക മൂന്നുമാസത്തിനു ശേഷം നല്‍കാമെന്ന് ഇവര്‍ സച്ചിനു വാക്കു നല്‍കുകയും ചെയ്തു. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പോകുന്നില്ല എന്നു മനസിലാക്കിയ റീതുവും സച്ചിനും ചേര്‍ന്നു പുതിയ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മഹിമയുമൊത്തു പുണ്യസ്ഥലമായ ഹരിദ്വാറിലേയ്ക്കു സച്ചിന്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഹരിദ്വാറില്‍ വച്ചു മഹിമ അവിചാരിതമായി സച്ചിനും റീതുവും സംസാരിക്കുന്നതു കാണാനിടയായി. ഇതിനെ തുടര്‍ന്നു മഹിമ സച്ചിനുമായി വഴിക്കിട്ടു. എന്നാല്‍ സച്ചിന്‍ തന്ത്രപൂര്‍വ്വം മഹിമയെ തന്റെ വഴിക്കു കൊണ്ടു വരികയും അന്നു വൈകുന്നേരം ഗംഗാദര്‍ശനത്തിനു കൊണ്ടു പോകുകയും ചെയ്തു.
പാലത്തിന്റെ കൈവരിയില്‍ ഇരുത്തി സെല്‍ഫി എടുക്കുകയും ചെയ്തു. അതിനു ശേഷം മൊബൈല്‍ മറ്റൊരാളു കൈയില്‍ കൊടുത്ത് ഇരുവരുടെയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇതിനു ശേഷം പത്തുമിനിറ്റിനുള്ളില്‍ ആളില്ലാത്ത തക്കം നോക്കി സച്ചില്‍ മഹിമയെ ഗംഗയില്‍ തള്ളിയിടുകയായിരുന്നു. പിറ്റേദിവസം സച്ചിന്‍ തന്നെയാണു വീട്ടുകാരെ വിളിച്ചു മഹിമ അബദ്ധത്തില്‍ ഗംഗയില്‍ വീണു പോയി എന്ന വിവരം പറയുന്നത്. മുങ്ങല്‍ വിദ്ധഗ്ദരും നാട്ടുകാരും അടങ്ങുന്ന 150 പേരുടെ സംഘം തിരച്ചില്‍ നടത്തിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണ സംഘം സച്ചിനെയും റീതുവിനേയും അറസ്റ്റ് ചെയ്തു. റീതുവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണു മഹിമയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത് എന്നു സച്ചിന്‍ പോലീസിനു മൊഴി നല്‍കി.