ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 20കാരി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത്. എഎപിയും കോൺഗ്രസ്സും തലസ്ഥാനത്ത് ധർണ സംഘടിപ്പിച്ചു. സംഫ്ദർജംഗ് ആശുപത്രിക്കു മുന്നിൽ എഎപി, കോൺഗ്രസ്, ഭീം ആർമി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ കഴുത്തിനേറ്റ ആഘാതം മൂലം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു ആശുപത്രിയിലെത്തിക്കുമ്പോൾ. നാവ് മുറിഞ്ഞുപോയ നിലയിലായിരുന്നു. അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിൽ കിടക്കുമ്പോഴും പെൺകുട്ടി തന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു കൊണ്ടിരുന്നതായി അവളുടെ സഹോദരങ്ങൾ പറയുന്നു.

സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ‘നിങ്ങളാണ് ഇതിന് ഉത്തരം പറയേണ്ടതെ’ന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് പ്രിയങ്ക പറഞ്ഞു. പെൺകുട്ടി മരിച്ചപ്പോൾ ബന്ധുക്കളെപ്പോലും കാണിക്കാതെ മൃതദേഹം കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ ഉടൻ സംസ്കരിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്ന് ആരോപണമുയരുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധവുമായി ഭീം ആർമി രംഗത്തു വന്നിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ്. ബലാൽസംഗം ചെയ്ത നാലുപേരും ഉയർന്ന ജാതിയിൽ പെട്ടവരും. ഇക്കാരണത്താലാണ് പൊലീസ് തുടക്കത്തിൽ എഫ്ഐആറിടാൻ പോലും വിസമ്മതിച്ചതെന്ന് ഭീം ആർമി പറയുന്നു. അതെസമയം പൊലീസ് ഈ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണ ജാതിവാലോടു കൂടി മാത്രം പേരുകൾ പരാമർശിക്കുന്ന രീതി ഇംഗ്ലീഷ് മാധ്യമങ്ങൾ ഇത്തവണ പാലിച്ചിട്ടില്ല.

അതെസമയം നിരവധി ബോളിവുഡ് താരങ്ങൾ സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു റിച്ച ഛദ്ദയുടെ പ്രതികരണം.