ലണ്ടന്‍: ഗ്രാമര്‍ സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രധാനാധ്യാപകര്‍. വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും സാമൂഹികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിലും ഗ്രാമര്‍ സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് തങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ഗ്രാമര്‍ സ്‌കൂളുകള്‍ക്കും ഫ്രീ സ്‌കൂളുകള്‍ക്കുമായി 320 മില്യന്‍ പൗണ്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അനുവദിച്ചത്. ഇത്തരം സ്‌കൂളുകള്‍ക്ക് നിലവിലുള്ള നിരോധനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകരും ചില ടോറി എംപിമാരും രംഗത്തെത്തിയിരുന്നു. ഈ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗിന് എഎസ്‌സിഎല്‍ സമ്മേളനത്തില്‍ വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു.

ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് അധ്യാപകരുടെ അഭിപ്രായം സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പ്രധാനാധ്യാപകര്‍ പറഞ്ഞു. ഗ്രാമര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകള്‍ സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ പുരോഗതിയുണ്ടാക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.