ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യമായി വാക്​സിൻ സ്വീകരിച്ച വ്യക്തിയാണ് 90 കാരിയായ മാർഗരറ്റ് കീനൻ. എന്നാൽ ഈ ചരിത്രനിമിഷത്തിന് സാക്ഷിയായി വികാരാധീനനായത് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ്. ഐടിവിയുടെ ഗുഡ് മോർണിംഗ് ബ്രിട്ടനിൽ പിയേഴ്‌സ് മോർഗനുമായി സംസാരിച്ചപ്പോൾ ആരോഗ്യ സെക്രട്ടറി കണ്ണീർ തുടച്ചതായി കാണപ്പെട്ടു. എന്നാൽ ഇത് വ്യാജമാണെന്നും പ്രതിസന്ധിയിലുടനീളം ഹാൻകോക്കിന്റെ പ്രവർത്തനം ഫലം കണ്ടില്ലെന്നും സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടാനുള്ള വഴിയാണിതെന്ന് ഹാൻകോക്ക്‌ പറഞ്ഞു. എന്നാൽ മുതലകണ്ണീരൊഴുക്കിയതായി സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് ബോഡി ലാംഗ്വേജ് വിദഗ്ദ്ധൻ ജൂഡി ജെയിംസിനോട് അഭിമുഖത്തെക്കുറിച്ച് വിശകലനം നടത്താൻ മെട്രോ യുകെ ആവശ്യപ്പെട്ടു.

എന്നാൽ കരയുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഹാൻകോക്ക് കാണിക്കുന്നില്ലെന്ന് ജെയിംസ് അറിയിച്ചു. ‘ആളുകൾ ആത്മാർത്ഥമായി കരയുമ്പോൾ മുഖം കാഴ്ചയിൽ നിന്ന് മറയ്ക്കാനായി അവർ താഴേക്ക് നോക്കും.” ജെയിംസ് കൂട്ടിച്ചേർത്തു. ഒരു ബ്രിട്ടീഷുകാരനായതിൽ അഭിമാനമുണ്ടെന്ന് ഹാൻകോക്ക് പറഞ്ഞു. എന്നാൽ വൈറസ് ഭീഷണിയായി തുടരുന്നതിനാൽ ‘ഒരുമിച്ച് നിൽക്കാനും നിയമങ്ങൾ പാലിക്കാനും’ ജനങ്ങളോട് അഭ്യർത്ഥിച്ചു. ആരോഗ്യ സെക്രട്ടറിയുടെ കണ്ണുനീരിനെ ‘ആത്മാർത്ഥതയില്ലാത്തത്’ എന്ന് വിളിക്കാൻ പലരും സാമൂഹ്യ മാധ്യമം പ്രധാന ഇടമാക്കിയെടുത്തു.

എൻ‌എച്ച്‌എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രോഗ്രാമുകളിലൊന്നായി ഇത് ചെയ്യാൻ ഞങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, ഈ രോഗത്തിന് ഇരയാകുന്ന എല്ലാവരിലേയ്ക്കും എത്തിക്കാൻ കഴിയുമെന്ന് ഹാൻകോക്ക് അറിയിച്ചു. അതേസമയം ആദ്യ വാക്സിൻ നൽകുന്നത് കണ്ട് താൻ വികാരാധീനനായെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പവിസ് പറഞ്ഞു. ഇത് ഒരു യഥാർത്ഥ ചരിത്ര ദിനമാണെന്നും ഈ മഹാമാരിയിലെ ഒരു വഴിത്തിരിവാണെന്നും പ്രൊഫസർ പവിസ് കൂട്ടിച്ചേർത്തു.