ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിച്ചു. 100ഓളം പേര്‍ ഒലിച്ചുപോയി. ഇതിനിടെ, തിരുപ്പതിയില്‍ നൂറുകണക്കിന് തീര്‍ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു.

തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികളും നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുകയാണ്.

മിന്നല്‍ പ്രളയത്തില്‍ ബസ് ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാപ്രദേശില്‍ മൂന്ന് ബസുകളാണ് ഒഴുക്കില്‍ പെട്ടത്.

കടപ്പ ജില്ലയിലാണ് ബസ്സുകള്‍ ഒഴുക്കില്‍ പെട്ടത്. അനന്ദപൂര്‍ ജില്ലയിലെ പത്ത് പേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. 30ലധികം ആളുകള്‍ ഒഴുക്കില്‍ പെട്ടിട്ടുണ്ട് എന്നാണ് സൂചന. നന്ദലുരുവില്‍ ഒരു ബസ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും ഗുണ്ടലൂരുവില്‍ നിന്ന് ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു.

എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. നെല്ലൂര്‍, ചിറ്റൂര്‍, കടപ്പ ജില്ലകളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ നടന്നുവരികയാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഢ്ഡി അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാളെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തും.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. വെങ്കടേശ്വരക്ഷേത്രം, കപീലേശ്വരക്ഷേത്രം, ആഞ്ജനേയക്ഷേത്രം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.