ബെന്നി അഗസ്റ്റിൻ

കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ജൂൺ 20ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഏകദേശം 50 ദിവസം ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടിയിരുന്നു. എല്ലാ നിയമ നടപടികളും കഴിഞ്ഞ ജൂൺ 27ന് കാർഡിഫിലെ ലാൻഡോക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഹെൽനയുടെ മൃതദേഹം ലിവർപൂളിൽ ഉള്ള ഫ്യൂണറൽ ഡിറക്ടര്സിന് വിട്ടുകൊടുത്തിരുന്നു. ഇന്നലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഹെൽനയുടെ സംസ്‍കാരം ഇന്ന് ഞായർ, ജൂലൈ 7ന് മലപ്പുറം ജില്ലയിലെ വട്ടപ്പാടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് ഉച്ചതിരിഞ്ഞു 2 മണിക്ക് നടത്തപ്പെടുന്നു. മൃതദേഹം രാവിലെ 9 മണി മുതൽ വീട്ടിൽ വൈക്കുന്നതായിരിക്കും.

ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. ഹെൽനക്ക് ഒരു അനിയത്തിയും അണിയനുമുണ്ട്. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. ഹെൽനയുടെ വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലയാബറിന് വേണ്ടി കാർഡിഫ് മിഷൻ ഡയറക്ടർ ഫാദർ പ്രജിൽ പണ്ടാരപ്പറമ്പിൽ അനുശോചനം അറിയിച്ചിരുന്നു. ഹെൽന കാർഡിഫിൽ ഉണ്ടായിരുന്ന ഒരു മാസക്കാലം എല്ലാ ദിവസവും കുർബാന കാണാൻ പോയിരുന്ന റോസ്‌മേനിയൻ സഭക്കാരുടെ സെന്റ് പീറ്റർ’സ് പള്ളിയിൽ ജൂൺ 27ന്‌ പ്രത്യേകം ഓർമ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരുന്നു. സെന്റ് പീറ്റർ’സ് പള്ളിക്ക് വേണ്ടി റോസ്‌മേനിയൻ അച്ചന്മാരായ ഫാദർ ബെന്നിയും ഫാദർ ജോസും അനുശോധനം രേഖപ്പെടുത്തി. ഹെൽനയുടെ ആത്മാവിന് ശാന്തി ലഭിക്കുവാൻ കാർഡിഫിലെ മലയാളികൾ പ്രാർത്ഥിക്കുന്നു.