തിരുവനന്തപുരം∙ പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാൻ ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ‘രോഗവ്യാപനത്തെക്കുറിച്ച് ഭീതി പരത്തി നാട്ടുകാരിൽ എതിർപ്പ് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം. ഗൾഫിലെ പ്രവാസികൾ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സർക്കാർ സമീപനം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകൾ‌ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാം’ – ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡിൽ രാഷ്ട്രീയം കലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിൽ പൂർണതോതിൽ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാർഗരേഖ ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്നു. പൊതുരംഗത്തുള്ളവർ എന്തു പറഞ്ഞാലും ജാഗ്രത പാലിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.