ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് വ്യക്തമാക്കി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ.

മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് നോട്ടീസ് നല്‍കാനും ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു.

എന്നാല്‍ അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ പോയത് ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് രാവിലെയാണ് എന്‍സിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം.

എന്നാല്‍ പരിശോധനയല്ല നോട്ടീസ് നല്‍കാനെത്തിയതെന്നാണ് എന്‍സിബി നല്‍കുന്ന വിശദീകരണം. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആര്‍തര്‍ റോഡിലെ ജയിലിലെത്തി ആര്യന്‍ ഖാനെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ നിന്നും ഷാറൂഖ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ മന്നത്തിലേക്ക് എത്തിയത്.

മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍. ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുപോലുമില്ലാതെയാണ് ജയിലിലിട്ടിരിക്കുന്നതെന്നും അഭിഭാഷകന്‍ സതീഷ് മാനേഷിന്‍ഡേ കോടതിയെ അറിയിച്ചത്.