ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നികുതി സംബന്ധമായ കാര്യങ്ങൾ വേഗത്തിലും ലളിതമായും പരിശോധിക്കാൻ എച്ച് എം ആർ സി ആപ്പ് ഏറ്റവും എളുപ്പമാർഗങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് റവന്യൂ വകുപ്പ് (HMRC) അറിയിച്ചു. 2025-ഓടെ ഏഴുകോടിയിലധികം പേർ ഈ ആപ്പ് ഉപയോഗിക്കുന്നതായി സർക്കാർ കണക്കുകൾ പുറത്തു വന്നിരുന്നു. മുൻവർഷം ഇത് അഞ്ചുകോടിയായിരുന്നു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ, എച്ച് എം ആർ സിയുടെ ചീഫ് കസ്റ്റമർ ഓഫീസർ മിർട്ടിൽ ലോയ്ഡ്, മൊബൈൽ ഫോണിലൂടെ തന്നെ നികുതി വിവരങ്ങൾ നേരിട്ട് ലഭ്യമാകുന്നതാണ് ആപ്പിന്റെ പ്രധാന ആകർഷണമെന്ന് വ്യക്തമാക്കി. 2025-ൽ മാത്രം നാല് മില്യണിലധികം ഡൗൺലോഡുകളും 136 മില്യൺ ലോഗിനുകളും രേഖപ്പെടുത്തിയതായും എച്ച് എം ആർ സി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിത്യേനയുള്ള നികുതി കാര്യങ്ങൾ നിയന്ത്രിക്കാൻ പൊതുജനം ആപ്പിനെ വ്യാപകമായി ആശ്രയിക്കുന്നതായി എച്ച് എം ആർ സി അറിയിച്ചു. പ്രത്യേകിച്ച് മുതിർന്നവരും വിരമിച്ചവരുമായ വലിയൊരു വിഭാഗം സ്റ്റേറ്റ് പെൻഷൻ്റെ വിവരങ്ങൾ പരിശോധിക്കാൻ ആപ്പ് ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈൽഡ് ബെനിഫിറ്റ് അപേക്ഷകൾ, നാഷണൽ ഇൻഷുറൻസ് നമ്പർ ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കൽ എന്നിവയും ഈ ആപ്പിൻ്റെ പ്രധാന ഉപയോഗങ്ങളിലൊന്നാണ്. ഇതുകൂടാതെ, ടാക്‌സ് കോഡ്, വരുമാന–ബെനിഫിറ്റ് വിവരങ്ങൾ, കഴിഞ്ഞ അഞ്ച് വർഷത്തെ തൊഴിൽ–വരുമാന ചരിത്രം, സെൽഫ് അസെസ്മെന്റ് നികുതി, അടയ്ക്കാനുള്ള തുക, സ്റ്റേറ്റ് പെൻഷൻ പ്രവചനം, നാഷണൽ ഇൻഷുറൻസ് സംഭാവനകളിലെ കുറവുകൾ എന്നിവയും ആപ്പിലൂടെ പരിശോധിക്കാനാകും.

അതോടൊപ്പം അധികമായി അടച്ച നികുതി തിരികെ ആവശ്യപ്പെടൽ, എച്ച് എം ആർ സിയ്ക്ക് അയച്ച ഫോമുകളും കത്തുകളും ട്രാക്ക് ചെയ്യൽ, ഡിജിറ്റൽ അസിസ്റ്റന്റിലൂടെ സഹായം തേടൽ, വിലാസവും പേരും പുതുക്കൽ, സെൽഫ് അസെസ്മെന്റ് അല്ലെങ്കിൽ സിംപിൾ അസെസ്മെന്റ് പേയ്‌മെന്റുകൾ നടത്തൽ, നികുതി കണക്കാക്കാനുള്ള ടാക്‌സ് കാൽക്കുലേറ്റർ ഉപയോഗിക്കൽ തുടങ്ങിയ സേവനങ്ങളും ആപ്പ് നൽകുന്നു. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും സൗജന്യമായി ലഭിക്കുന്ന എച്ച് എം ആർ സി ആപ്പ്, പിൻ നമ്പർ, വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് സുരക്ഷിതമായി ലോഗിൻ ചെയ്യാനാകുമെന്നും എച്ച് എം ആർ സി അറിയിച്ചു. നികുതി കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ ഇടയിൽ സംവാദം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബോധവൽക്കരണം വർധിപ്പിക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.