ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശൈത്യകാല രോഗങ്ങൾ മൂലം എൻഎച്ച്എസ് ആടിയുലയുന്നതിൻ്റെ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആക്സിഡന്റ് & എമർജൻസി യൂണിറ്റുകളിലെ സമ്മർദ്ദം കോവിഡ് പാൻഡെമിക് സമയത്തെപ്പോലെ തന്നെ മോശമാണെന്ന് എൻ എച്ച് എസ് മേധാവികൾ മുന്നറിയിപ്പ് നൽകി . ഫ്ലൂ കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നതും തണുത്ത കാലാവസ്ഥയും കാരണം ആശുപത്രികൾ അസാധാരണമായ സമ്മർദ്ദം നേരിടുന്നുണ്ടെന്നും എൻ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ സ്റ്റീഫൻ പവിസ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സമയത്തെ പോലെ തന്നെ പ്രശ്നങ്ങൾ എൻഎച്ച്എസ് നേരിടുന്നു എന്ന വാർത്ത കടുത്ത ആശങ്കയാണ് യുകെയിലെ ആരോഗ്യ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. പനി ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടിയതാണ് ഇത്തരം ഒരു അവസ്ഥ സംജാതമാകുന്നതിന് കാരണമായത്. ഇംഗ്ലണ്ടിലെ ആശുപത്രിയിൽ വൈറസ് ബാധിച്ച രോഗികളുടെ ശരാശരി എണ്ണം കഴിഞ്ഞ ആഴ്ച ഒരു ദിവസം 5,400 ആയി. ഇത് ഒരു ആഴ്ച മുമ്പുള്ളതിനേക്കാൾ ഏകദേശം 1,000 കൂടുതലാണ്.
ഇംഗ്ലണ്ടിലെ ഏകദേശം 20 എൻഎച്ച് എസ് ട്രസ്റ്റുകൾ ആണ് ഈ ആഴ്ച അടിയന്തിര സാഹചര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ മിക്ക ആശുപത്രികളിലും ആക്സിഡൻറ് ആൻ്റ് എമർജൻസിയിൽ നീണ്ട കാലതാമസവും നേരിടുന്നുണ്ട്. റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ സ്കോട്ട് ലൻഡിലെ ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇംഗ്ലണ്ടിലെ അക്യൂട്ട് ആശുപത്രികളിലെ ശരാശരി ഫ്ലൂ കേസുകൾ ജനുവരി ആദ്യ ആഴ്ചയിൽ 5,408 ആയി ഉയർന്നത് ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ദ്ധർ കാണുന്നത് . കഴിഞ്ഞ ആഴ്ച ഇത് 4,469 ആയിരുന്നു. പനി ബാധിച്ച രോഗികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഈ സമയത്തേക്കാൾ മൂന്നിരട്ടി കൂടുതലാണ് എന്നുള്ളതും കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.
Leave a Reply