ഭാര്യ ചതിച്ചുവെന്ന സംശയത്തെത്തുടർന്ന് സൗദിയിൽ ജോലി ചെയ്യുന്ന പാക് സ്വദേശി ഭാര്യയുൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ മുൾട്ടാനിൽ അജ്മൽ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളുടെ പിതാവും ഒപ്പമുണ്ടായിരുന്നു.

അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ അജ്മലും പിതാവും ചേർന്ന് ഭാര്യവീടിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ, മക്കൾ, ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരിമാർ എന്നിവരെയാണ് അജ്മൽ കൊലപ്പെടുത്തിയത്.

സൗദിയിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന അജ്മൽ ഏതാനും ദിവസം മുൻപാണ് മുൾട്ടാനിൽ എത്തിയത്. സൗദിയിൽ ആയിരിക്കുമ്പോൾ ഭാര്യ ചതിക്കുന്നുവെന്ന സംശയം ഇയാൾക്കുണ്ടായിരുന്നു. ഇതാണ് ക്രൂരകൃത്യത്തിന് അജ്മലിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പിതാവിനും സഹോദരനും ഒപ്പമാണ് ഭാര്യവീട്ടിൽ ഇയാൾ എത്തിയത്. തുടർന്ന് വാക്കു തർക്കം ഉണ്ടാവുകയും വെടിയുതിർക്കുകയുമായിരുന്നു. എട്ടു പേർ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരുക്ക് പറ്റിയ ഒരാൾ നിഷാന്തർ ആശുപത്രിയിലും വച്ചാണ് മരിച്ചത്.