മകളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നിലെ കാരണം പുറത്ത്. അറസ്റ്റിലായ അമ്മയുടെ മൊഴിയിലാണ് താൻ എന്തിനാണ് മകളെ താഴെയിട്ടു കൊന്നത് എന്ന വെളിപ്പെടുത്തൽ. ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെയും തന്നെയും ഭർത്താവും ഉപേക്ഷിച്ചു പോയതോടെ മാനസികമായി വളരെയേറെ തകർന്ന നിലയിലായിരുന്നു സ്വാതി. അതോടെ കുട്ടിയെ കൊന്ന് താനും ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം.

7 വയസായ ആഷിക എന്ന ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ ആണ് മാതാവ് സ്വാതി സർക്കാർ ടെറസ്സിൽ നിന്നും വലിച്ചെറിഞ്ഞു കൊന്നത്. ആദ്യം മൂന്നാം നിലയിൽ നിന്ന് എറിഞ്ഞപ്പോൾ പെൺകുട്ടി രക്ഷപ്പെട്ടിരുന്നു. എന്നാൽ സ്വാതി വീണ്ടും കുട്ടിയെ മൂന്നാം നിലയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി ടെറസില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. രണ്ടാം തവണ പെണ്‍കുട്ടി മരിച്ചു. സൗത്ത് ബംഗളുരുവില്‍ ഞായറാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം നടന്നത്.

ആഷികയെന്ന മകളെ കൊന്നതിന് സ്വാതി സര്‍ക്കാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ് ഇവര്‍. കൊലപാതകം കണ്ട അയല്‍വാസികള്‍ സ്വാതി സര്‍ക്കാറിനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു.