ഒരുവയസ്സുള്ള കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച യുവതിയേയും കാമുകനേയും പോലീസ് പിടികൂടി. പുതിയതുറ പി.എം. ഹൗസില്‍ റോസ്‌മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സജന്‍ (27) എന്നിവരാണ് ആഴിമലയില്‍ നിന്ന് പോലീസ് പിടിയിലായത്. കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലസ്‌സിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്.

സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാരുടെ പരാതിയില്‍ യുവതി സാജനൊപ്പം പോയതായി കണ്ടെത്തി. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയെങ്കിലും കൂടെ പോകാന്‍ റോസ്‌മേരി തയ്യാറായില്ല. ഇതിനിടെ കാമുകനുമായി ചേര്‍ന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാനുള്ള ശ്രമം നടത്തി. പിന്നീട് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

മാലിന്യംപുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെ പോലീസ് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. വൈകിട്ടോടെ ആഴിമലയിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ പിടികൂടുകയായിരുന്നു. രാത്രി തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി. പിടിയിലായ സജന്‍ പൂവാര്‍, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലായിട്ടുണ്ട് എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്.