ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: വംശീയമായ പലവിധ അസമത്വങ്ങൾ നിലനിൽക്കുന്ന നാടാണ് യുകെ എന്നുള്ളത് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരികയാണ്. നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ വരെ നിലനിൽക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കറുത്ത വിഭാഗത്തിൽപ്പെട്ട ഏഷ്യൻ വംശജർ ഭൂ ഉടമകളുടെ അവകാശ നിഷേധത്തിന്റെ ഇരകളാണ്. ദി ഇൻഡിപെൻഡന്റ് നടത്തിയ വിശദമായ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. റോച്ച്‌ഡെയ്‌ലിലെ കുടുംബത്തിന്റെ ഒറ്റമുറി ഫ്‌ളാറ്റിൽ പൂപ്പൽ ബാധിച്ച് അവാബ് ഇഷാക്ക് എന്ന കുഞ്ഞിന്റെ മരണം, ഭൂവുടമകൾ വാസയോഗ്യമല്ലാത്ത അവസ്ഥയിൽ നൽകുന്ന വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്.

ആഫിക്കൻ ,ഏഷ്യൻ വംശജർ അവരുടെ ഭൂവുടമകളിൽ നിന്നുള്ള നിയമവിരുദ്ധമായ പെരുമാറ്റത്തിന് ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണം കാണിക്കുന്നു. മുതലാളിമാരുടെ താല്പര്യത്തെ തുടർന്നാണ് പൂപ്പൽ നിറഞ്ഞ ഒരു കിടപ്പുമുറിയിലേക്ക് ഈ കുടുംബം വലിച്ചെറിയപ്പെട്ടത്. വർഷങ്ങളായി വാസയോഗ്യമല്ലാത്ത വീടിനെപറ്റി പരാതികൾ ബോധിപ്പിച്ചെങ്കിലും, യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വംശീയമായ വിവേചനങ്ങളും, നിറത്തിന്റെ പേരിലുള്ള വ്യത്യാസങ്ങളും അവർ അനുഭവിക്കുന്നുണ്ട്. ജോലിക്ക് പുറമെ വാടക നൽകേണ്ട അവസ്ഥയിലാണ് നിലവിൽ ഇവർ. ഭൂഉടമ പറയുന്ന എല്ലാ ജോലികൾക്കും പുറമെ വാസയോഗ്യമല്ലാത്ത വീടുകൾക്ക് കനത്ത വാടകയും നൽകേണ്ട അവസ്ഥയാണ്.

വിവേചനം നേരിടുന്ന വാടകക്കാരെ സഹായിക്കാൻ നിയമനിർമ്മാണവുമായി ഉടനടി നടപടിയെടുക്കാൻ ചാരിറ്റികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിലവാരമില്ലാത്ത ഭവനങ്ങളിൽ വസിക്കുന്നത് എല്ലാവരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിക്കുമെന്ന് ലേബർ പാർട്ടി വിമർശനം ഉന്നയിച്ചിട്ടുണ്ട്. സ്വൈര്യജീവിതം എന്ന മാനുഷിക പരിഗണനപോലും ലഭിക്കാതെയാണ് ഇത്തരം ലയങ്ങളിൽ താമസിക്കുന്ന കറുത്ത വിഭാഗത്തിൽപ്പെട്ട ആളുകളുടെ അവസ്ഥ.