ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ചാൻസലർ റിഷി സുനക് അവതരിപ്പിച്ച സഹായ പാക്കേജിലൂടെ ജീവിതച്ചെലവ് പ്രതിസന്ധിയെ മറികടക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ബ്രിട്ടീഷ് ജനത. വിലക്കയറ്റത്തില്‍ ദുരിതമനുഭവിക്കുന ബ്രിട്ടീഷുകാരെ സഹായിക്കുവാന്‍ 15 ബില്യണ്‍ പൗണ്ടിന്റെ പാക്കേജാണ് ഋഷി സുനക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് ധനസഹായമായി ലഭിക്കുമ്പോള്‍ മറ്റു ചിലത് ബില്ലുകളില്‍ കിഴിവുകളായി ലഭിക്കും. എനര്‍ജി ബില്‍സ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് പിന്തുണ ലഭിക്കും. ഇതിനായി നിങ്ങൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഊർജ്ജ വിതരണക്കാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് 400 പൗണ്ട് ക്രെഡിറ്റ്‌ ചെയ്യും.

69% ബ്രിട്ടീഷുകാരും ചെയ്യുന്നതുപോലെ ഡയറക്ട് ഡെബിറ്റ് ഉപയോഗിച്ചാണ് നിങ്ങൾ പണമടയ്ക്കുന്നതെങ്കിൽ, 400 പൗണ്ട് വിഭാഗിച്ച് അതിന്റെ ഒരു ഭാഗം വീതം എല്ലാ മാസവും നിങ്ങളുടെ ബില്ലിൽ നിന്ന് കുറയ്ക്കും. നിങ്ങൾ പ്രീ-പേയ്‌മെന്റ് മീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ, പണം മീറ്ററിൽ ചേർക്കുകയോ അല്ലെങ്കിൽ വൗച്ചറുകളായോ ലഭിക്കും. ഇതിന്റെ കൂടുതൽ വ്യക്തമായ വിശദാംശങ്ങൾ വരും ആഴ്ചകളിൽ സർക്കാർ പുറത്തുവിടും.

ഇതുകൂടാതെ, എൺപത് ലക്ഷത്തിലേറെ ജനങ്ങള്‍ക്ക് 650 പൗണ്ട് ഒറ്റത്തവണയായി നല്‍കും. വിന്റര്‍ ഗ്യൂവല്‍ അലവന്‍സ് ലഭിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് 300 പൗണ്ട് അധികമായി ലഭിക്കും. അതുപോലെ ഡിസേബിള്‍ഡ് ബെനെഫിറ്റ്‌സ് ലഭിക്കുന്നവര്‍ക്ക് 150 പൗണ്ടും അധികമായി ലഭിക്കുമെന്ന് സുനക് വ്യക്തമാക്കി. ഈ ശരത്ക്കാലത്ത് ഊര്‍ജ്ജ വില 40 ശതമാനം വരെ ഉയര്‍ന്നേക്കാം എന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ചാന്‍സലറുടെ ഈ പാക്കേജ് പ്രഖ്യാപനം.