ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൗത്ത്‌ഹെൻഡ് വെസ്റ്റ് എംപി ഡേവിഡ് അമേസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അലി ഹർബി അലി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും. ഓൾഡ് ബെയ്‌ലി കോടതിയിൽ നടന്ന വിചാരണ 18 മിനിറ്റുകൾ കൊണ്ട് പൂർത്തിയായി. വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിൽ നിന്നുള്ള അലി (26), തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. സിറിയയിൽ വ്യോമാക്രമണത്തിന് വോട്ട് ചെയ്തതിനാലാണ് എംപിയെ കൊലപ്പെടുത്തിയതെന്ന് അലി വ്യക്തമാക്കി. “എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനും സുഹൃത്തും പൊതുപ്രവർത്തകനും ആയിരുന്നു ഡേവിഡ്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്.” – വിധിയെത്തുടർന്ന്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.

2021 ഒക്ടോബർ 15നായിരുന്നു ഡേവിഡിന്റെ കൊലപാതകം. സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കടൽത്തീര പട്ടണമായ ലീ-ഓൺ-സീയിലെ ഒബെൽഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ വോട്ടർമാരുമായി പതിവ് കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു അദ്ദേഹം ആക്രമണത്തിന് ഇരയായത്. നിരവധി കുത്തേറ്റ എംപിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇത് തീവ്രവാദ ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

എംപിയെ കൊലപ്പെടുത്തിയതിൽ തനിക്ക് പശ്ചാത്താപമോ ലജ്ജയോ ഇല്ലെന്ന് അലി കോടതിയിൽ പറഞ്ഞു. കുത്തിയതിന് ശേഷം അലി കത്തി വീശി ഡേവിഡിന്റെ സ്റ്റാഫിനെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തിയതെങ്ങനെയെന്ന് സാക്ഷികൾ വിവരിച്ചു. സംഭവ സ്ഥലത്ത് വെച്ചു തന്നെ അലിയെ പിടികൂടിയ രണ്ട് പോലീസ് ഓഫീസർമാർക്കും എസെക്‌സ് പോലീസിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ മെറിറ്റ് സ്റ്റാർ ലഭിച്ചു.