ഗർഭിണിയായ ഭാര്യയുമായി മലമുകളിൽ സെൽഫി. അടുത്ത നിമിഷം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ടർക്കിയിലെ മുഗ്ഡലയിൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് 2018–ലാണെങ്കിലും ദൃശ്യം സഹിതം ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത് ഇപ്പോള്‍. 40–കാരനായ ഹകൻ അയ്സലാണ് 32–കാരിയായ ഭാര്യ സെമ്ര അയ്സലിനെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഡെയ്‍ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണഅ അയ്സൽ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. 1000 അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായിരുന്ന സെമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥതത്ത് വെച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു. കരുതിക്കൂട്ടി, കൃത്യമായി ആവിഷ്ക്കരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസാണ് ഭാര്യ അപകടത്തിൽപ്പെട്ട് മരിക്കുകയാണെങ്കിൽ ഭർ‌ത്താവിന് ലഭിക്കുക. പണത്തിനോടുള്ള അതിമോഹം അയ്സലിനെ കൊടുംകുറ്റവാളിയാക്കുകയിയിരുന്നു.

ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ കൊണ്ടുപോയി സന്തോഷത്തോടെ സെൽഫി എടുത്തു. അടുത്ത നിമിഷം തള്ളിയിട്ടു. മരണശേഷം നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക്. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇൻഷുറൻസിനായുള്ള അപേക്ഷ നിരസിച്ചു. ഫെതിയെ ഹൈ ക്രിമിനൽ കോടതി അയ്സലിനെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. എന്നാൽ തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ അയ്സൽ നിഷേധിച്ചു. ‘ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോണെടുത്ത് കൊടുക്കാൻ എന്നോട് ആവ്ശ്യപ്പെട്ടു. അതിനായി ഞാൻ പോയപ്പോൾ സമയത്ത് വലിയ അലർച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. ഞാൻ അവരെ തള്ളിയിട്ടതല്ല’. ചോദ്യം ചെയ്തപ്പോൾ അയ്സൽ പറഞ്ഞ വാദമാണിത്.

എന്നാൽ അയ്സലിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യമായി. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനെതിരെ സെമ്രയുടെ സഹോദരനും രംഗത്തെത്തി. നിലവിൽ ജയിലിൽ കഴിയുകയാണ് അയ്സൽ. ഈ സാഹചര്യത്തിലാണ് സംഭവം നടന്ന സമയത്തെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.