ബൈക്കില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് മുളകുപൊടി എറിഞ്ഞത്.

മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെ (28) ആണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപമാണ് സംഭവം.

മൂവാറ്റുപുഴ കച്ചേരിത്താഴത്തെ സ്വകാര്യ ബാങ്കില്‍നിന്ന് സ്വര്‍ണം എടുത്ത്, രാഹുല്‍ ജോലിചെയ്യുന്ന ബാങ്കിലേക്ക് പണയം വെക്കാനായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.