രോഗവ്യാപന ശേഷി കൂടിയ പുതിയ കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനിലേക്ക് അധികമായി മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിക്കും. ഏറ്റവും വലിയ ഐസിയു കേന്ദ്രമുള്ള ബര്‍മിങ്ഹാമിലേക്കാണ് വിദഗ്ധ സംഘം പോകുന്നത്. ലിവര്‍പൂള്‍ അടക്കം നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ സ്ഥലങ്ങളും ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന് പിടിയിലാണ്.

പുതിയ വൈറസിനു മുന്നില്‍ പകച്ച്‌ ബ്രിട്ടന്‍. ഓരോ ദിവസം കൂടിവരുന്ന മരണസംഖ്യ യുകെയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം 1564 പേരാണ് ബ്രിട്ടനില്‍ മരണമടഞ്ഞത്. ഒരൊറ്റ ദിവസം മരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 1564 ആയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്.

ലോക്ക് ഡൗണ്‍ ആയിരുന്നിട്ട് കൂടി രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നത് യുകെയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഒന്നാം കോവിഡ് വ്യാപനം ആഞ്ഞടിച്ച ലിവര്‍പൂള്‍ അടക്കമുള്ള ഇടങ്ങള്‍ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറി. രാജ്യം ഒന്നാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബ്രസീലിയന്‍ വൈറസിനെ നിയന്ത്രിക്കാന്‍ രാജ്യത്തിനു കഴിയുന്നില്ല എന്നത് ആപത്കരമായ വിഷയമാണ്. കോവിഡിന് ജനിതകമാറ്റം സഭവിച്ചതോടെ അതനുസരിച്ചുള്ള നിയന്ത്രണ നടപടികളും പ്രതിരോധവും തല പുകഞ്ഞാലോചിക്കുകയാണ് ശാസ്ത്ര സംഘം.

ഒരാഴ്ച കൊണ്ട് തന്നെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഞെട്ടിക്കുന്നതാണ്. കോവിഡ് രോഗികളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ് മിക്കയിടങ്ങളും. ഏറ്റവും അധികം കോവിഡ് രോഗികള്‍ ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കനൗസ്ലി പ്രദേശത്താണ്. ആശുപത്രിയിലെത്തിക്കുന്ന രോഗികളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാതെ വഴിയില്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ബ്രിട്ടനില്‍.

തീവ്രത കൂടും വിധം രോഗികളെ ആക്രമിക്കാനും ഈ വൈറസിന് കഴിയുന്നു എന്നതും അത്യാഹിത വിഭാഗത്തില്‍ പെരുകുന്ന രോഗികളും ഉയരുന്ന മരണ നിരക്കും നല്‍കുന്ന സൂചന വളരെ അപകടം പിടിച്ചതാണെന്ന് ലോകം തിരിച്ചറിയുന്നുണ്ടോ? സ്വഭാവ മാറ്റം വന്ന വൈറസിന് മനുഷ്യ ശരീരത്തെ ആക്രമിക്കാനാകും എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിടിതരാതെ മാറിക്കൊണ്ടിരിക്കുന്ന വൈറസിനു പിന്നാലെ ലോകം പായേണ്ടി വരുമെന്ന ഭാവി കാഴ്ചയാണോ ഇതെന്ന ആകുലതും ശാസ്ത്രലോകത്തിനുണ്ട്.