ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിനുളള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അറിയിച്ചു. യുക്രെയ്നില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അഫ് ഗാനില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണി ഉണ്ടാകരുതെന്നും മോദി ആവശ്യപ്പെട്ടു. ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസിലാക്കുന്നുവെന്നും ഇന്ത്യ – റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കേണ്ടതില്ലെന്നതുമായ നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു.

‘ദീപാവലിയോടെ സ്വതന്ത്ര വ്യാപാരകരാറിന് അവസാനരൂപം നൽകണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിലുള്ള വ്യാപാരം ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇരട്ടിയാക്കാൻ സഹായിക്കും’ – ബോറിസ് ജോൺസൻ പ്രതികരിച്ചു. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണ.

അതിനിടെ, ഗുജറാത്തിലെ സ്വീകരണം കണ്ടപ്പോൾ സച്ചിൻ ടെൻഡുക്കറെയും അമിതാഭ് ബച്ചനെ പോലെയും തോന്നി എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനാധിപത്യരാജ്യം എന്ന നിലയിൽ ബ്രിട്ടൺ ഇന്ത്യയോട് ചേ‍ർന്നു നിൽക്കും എന്ന ബോറിസ് ജോൺസന്റെ വാക്കുകൾ പുതുപ്രതീക്ഷ നൽകുന്നു.