ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 288/5, ഇന്ത്യ-254/9. 129 ബോളില്‍ നിന്ന് 133 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പാഴായി. ഇതോടെ, മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയയുടെ 1000ാം അന്താരാഷ്ട്ര മത്സര ജയമാണിത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവര്‍ ആതിഥേയര്‍ക്കായി അര്‍ധ സെഞ്ച്വറി നേടി. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡും എന്നിവര്‍ സംപൂജ്യരായി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പിന്നീട് ക്രീസിലെത്തിയ ധോണിയോടൊപ്പം രോഹിത് ശര്‍മ്മ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ നാണം കെട്ട തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

51 റണ്‍സെടുത്താണ് ധോണി പുറത്തായത്. എന്നാല്‍ മറുവശത്ത് രോഹിത് മികച്ച പോരാട്ടം കാഴ്ചവെച്ചു. 133 റണ്‍സെടുത്ത് രോഹിതും മടങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പിന്നീട് വന്നവരാര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതായതോടെ ഇന്ത്യ പരാജയം രുചിച്ചു.

ഓസ്‌ട്രേലിയന്‍ നിരയില്‍ ജെ റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ ജേസണ്‍ ബെഹറെന്‍ഡോഫ്, മാര്‍ക്കസ് സ്റ്റോയിണസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പീറ്റര്‍ സിഡില്‍ ഒരു വിക്കറ്റും നേടി

എന്നാൽ മറുവശത്തു ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എം എസ് ധോണി. വന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകര്‍ വിലയിരുത്തുന്നത്. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്. 53.13 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.

ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നത്. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്‍മ്മയ്ക്കുമായി കൂട്ട്‌കെട്ട് ഉണ്ടാക്കിയ ധോണി സ്‌ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്‍ശനം. അതേസമയം മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് 129 പന്തില്‍ നിന്നും 133 റണ്‍സാണ് നേടിയത്. 10 ഫോറും 6 സിക്‌സും അടക്കം 103.10 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില്‍ നിറഞ്ഞാടിയത്.