അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍നിന്ന് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തിന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്ക. നാണയ നിധിയിൽ നിന്നും സഹായം ലഭിക്കാന്‍ ഇനിയും മൂന്ന് മുതല്‍ നാല് മാസംവരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ശ്രീലങ്ക ഈ സഹായം ഇന്ത്യയോട് തേടിയത്.

ഇതോടൊപ്പം തന്നെ ജപ്പാന്‍ ഉൾപ്പെടെയുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് കൂടുതൽ വായ്പ അടിയന്തിരമായി ലഭ്യമാക്കാനുള്ള സഹായവും അവർ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രീലങ്കന്‍ ധനമന്ത്രിയുമായും ഹൈക്കമ്മീഷണറുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെ സഹായ അഭ്യര്‍ഥന.

ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്പാ സഹായം കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഇന്ന് അമേരിക്കയിലെ വാഷിംഗ്ടണിൽ ഐഎംഎഫ് ആസ്ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി.

നിബന്ധനകൾ വളരെ കുറവുള്ള വായ്പ അതിവേഗം കിട്ടാൻ ഇന്ത്യയുടെ പിന്തുണ വേണമെന്ന് ലങ്കൻ ധനമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം, ശ്രീ ലങ്കയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവയ്പ്പിൽ അമേരിക്കയും ഐക്യരാഷ്ട്രസഭയും ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം വെടിവെപ്പോടെ കൂടുതൽ പാർട്ടികൾ രജപക്സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവരികയുണ്ടായി. ഇതിനിടെ മൂന്ന് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് എത്തിയത്. ഇതോടെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികളുടെ എണ്ണം 42 ആയി. ധനുഷ്കോടിയിലെത്തിയ ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.