ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യന്‍ കുടുംബസങ്കല്‍പം. ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഒറ്റ പങ്കാളിയിലും മക്കളിലും മാത്രം ഒതുങ്ങുന്ന ജീവിതം.

യുക്രെയിന്‍ യുദ്ധഭൂമിയില്‍ നിന്നും ഒറ്റയ്ക്ക് രക്ഷപ്പെടാന്‍ സാധ്യതകളുണ്ടായിട്ടും മകനെയും പ്രിയതമയെയും കൈവിടാതെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഇന്ത്യന്‍ യുവാവാണ് താരമാകുന്നത്.

യുക്രെയ്‌നിലെ യുദ്ധത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതാണ് യുപി സ്വദേശിയായ ഡോക്ടര്‍ ദിപാന്‍ഷു പ്രതാപ് സിംഗ് റാണ (32). ഭാര്യ നതാലിയ യുക്രെയ്‌നിയക്കാരിയാണ്. ദിപാന്‍ഷു യുക്രെയ്‌നില്‍ പഠിക്കാന്‍ പോയതാണ്.

പിന്നാലെ അവിടെ വെച്ച് നതാലിയയുമായി പ്രണയത്തിലാവുകയായിരുന്നു. ഏകദേശം രണ്ടര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും റാണ റയാന്‍ ദിപാന്‍ഷുയോവിച്ച് എന്ന 4 മാസം പ്രായമുള്ള ഒരു മകനുമുണ്ട്. യുദ്ധം തുടങ്ങിയതോടെ മൂവരും യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ പുറപ്പെടുകയായിരുന്നു. എന്നാല്‍ മോള്‍ഡോവ അതിര്‍ത്തിയില്‍ തടഞ്ഞു.

ദിപാന്‍ഷുവിന് മാത്രമേ ഇന്ത്യയിലേക്ക് പോകാനാകൂവെന്നും നതാലിയ ഭാര്യയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാരണം ഭാര്യയ്ക്ക് ഇതുവരെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ മകനുമായി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണമെന്ന് നതാലിയ ദിപാന്‍ഷുവിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത് ദീപാന്‍ഷുവിന് സ്വീകാര്യമായിരുന്നില്ല. മകനെയും ഭാര്യയെയും ഉപേക്ഷിച്ച് പോകില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. 4 മാസം പ്രായമുള്ള കുഞ്ഞിന് അമ്മയില്ലാതെ ജീവിക്കാന്‍ കഴിയില്ല.

കൂടാതെ യുദ്ധത്തിനിടയില്‍ ഭാര്യയെ കളഞ്ഞിട്ട് പോകുന്നവരല്ല ഇന്ത്യന്‍ ഭര്‍ത്താക്കന്മാരെന്നും ഡോ.ദീപാന്‍ഷു പറയുന്നു. അതുകൊണ്ടാണ് കുടുംബം മുഴുവന്‍ ഒരുമിച്ച് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. ഒഡേസ നഗരത്തില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഇരുണ്ട ബങ്കറുകളിലാണ് ഇപ്പോള്‍ ദമ്പതികള്‍ താമസിച്ചുവരുന്നത്.

ആയതിനാല്‍ തന്നെ മാനുഷിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിസ അനുവദിക്കണമെന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കണമെന്നും അവര്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.