ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പി.എസ് ശ്രീധരൻപ്പിള്ളയ്ക്കെതിരെ വിമർശനം. ശബരിമല വിഷയത്തിൽ സമരത്തിന് തീവ്രതയുണ്ടായില്ലെന്നും ഗാന്ധിയൻ സമരം പോരെന്നും മുരളീധര പക്ഷം വിമർശനം ഉന്നയിച്ചു. ബദൽ മാർഗ്ഗത്തെ കുറിച്ച് ശ്രീധരൻപ്പിള്ള ആരാഞ്ഞെങ്കിലും വിമർശനം ഉന്നയിച്ചവർ മറുപടി പറഞ്ഞില്ല. സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി.

സമരത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുന്നത് ഉൾപ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. ശബരിമല തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് വിശദീകരിയ്ക്കാൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഓദ്യോഗിക വിഭാഗത്തിനെതിരെ വിമത പക്ഷം തുറന്നിടച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി.

എന്നാൽ യുവതീ പ്രവേശത്തിനെതിരായ ബിജെപി സമരകേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റുന്നു . കോടതി ഇടപെടലോടെ സന്നിധാനത്തെയും പരിസരങ്ങളിലെയും നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ശബരിമല കേന്ദ്രീകരിച്ച് സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലാണ് മാറ്റം.

ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന സര്‍ക്കുലര്‍ വരെ തയാറാക്കി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിരുന്നിടത്തു നിന്നാണ് ബിജെപിയുടെ പിന്നോട്ടു പോക്ക്. സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും അനിശ്ചിതകാല നിരാഹാരമിരിക്കുക. ‌

ഭക്തരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റണമെന്ന സിപിഎം നേതാക്കളുടെ ആഹ്വാനമനുസരിച്ചാണോ സമരകേന്ദ്രത്തിലെ മാറ്റമെന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ തള്ളി.

സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കെ.സുരേന്ദ്രനടക്കമുളള നേതാക്കള്‍ക്കെതിരെ കേസ് ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതികളില്‍ വ്യക്തിപരമായ നിയമവ്യവഹാരം നടത്തി തിരിച്ചടിക്കാനും സംഘടനാ നേതൃയോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയ്ക്കെതിരെ കെ.പി.ശശികലയുടെ മകന്‍ മാനനഷ്ട കേസ് നല്‍കും. കോടതി ഇടപെടലില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏതാണ്ടില്ലാതായതിനു പിന്നാലെ സമര കേന്ദ്രം നിന്ന് സെക്രട്ടറിയേറ്റ് പടിക്കലേക്കു മാറ്റാനുളള ബിജെപി തീരുമാനം കൂടിയെത്തിയതോടെ സുഗമമായ തീര്‍ഥാടനത്തിനുളള വഴി കൂടിയാണ് ശബരിമലയില്‍ തെളിയുന്നത്.