സ്വയം പ്രഖ്യാപിത ആള്‍ ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി. കൈയ്യേറ്റം ആരോപിച്ചാണ് കെട്ടിടം പൊളിച്ച് നീക്കിയത്. മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇയാള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശ്രമം പൊളിച്ചു മാറ്റിയത്. ത്യാഗിയുടെ ആശ്രമം 46 ഏക്കറോളം സ്ഥലം കൈയ്യേറിയതായി അധികൃതര്‍ ആരോപിച്ചു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതാണിത്.

ത്യാഗിക്ക് നോട്ടീസ് നല്‍കി രണ്ട് മാസത്തിന് ശേഷം ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേന്‍ അധികൃതരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഇന്‍ഡോറിലെ ജാമോര്‍ഹി ഗ്രാമത്തിലെ ഈ സ്ഥലം 2016 ല്‍ ഗോസംരക്ഷണ കേന്ദ്രത്തിനായി മാറ്റിവെച്ചതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശര്‍മ പറഞ്ഞു. കൈയ്യേറ്റത്തെക്കുറിച്ച് ചിലര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിരുന്നതായി അജയ് ശര്‍മ കൂട്ടിച്ചേര്‍ത്തു.