യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുട്ടി മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതിയെയാണ് (28) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവതി നിലവില്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിസംബര്‍ 13-ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രസവവേദന അനുഭവപ്പെടാത്തതിനാല്‍ യുവതി അന്നേദിവസം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വീട്ടില്‍ത്തന്നെ വിശ്രമിച്ചു. എന്നാല്‍ ശനിയാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.

പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും തീരുമാനം. ഇതിനായി യുവതി സഹോദരിയുടെ സഹായവും തേടി. എന്നാല്‍ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.