തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നത്തിനും കാരണക്കാരി കാവ്യയല്ലെന്ന് നടന്‍ ദീലീപ്. ദൈവത്തെ മുന്‍നിര്‍ത്തി നൂറ് ശതമാനം ഉറപ്പിച്ച് അക്കാര്യം തനിക്ക് പറയാനാവുമെന്നും ദിലീപ് പറയുന്നു. കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇഷ്ടത്തെ പ്രണയം എന്ന് വ്യാഖ്യാനിക്കരുത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയ്ക്ക് മുന്നേ കാവ്യയെ അറിയാം.കാവ്യയെ കല്ല്യാണം കഴിച്ചു എന്ന പേരില്‍ ഒരുപാട് പേര് ബഹളം ഉണ്ടാക്കുന്നുണ്ട്. മുന്‍ഭാര്യയെ മുന്‍നിര്‍ത്തിയല്ല ഞാന്‍ കാവ്യയെ വിവാഹം കഴിച്ചത്. നിയമപരമായി വിവാഹമോചനം നേടി ഒന്നരവര്‍ഷം കഴിഞ്ഞാണ് വിവാഹിതനാകുന്നത്.

മീനാക്ഷിക്ക് വേണ്ടി എന്റെ സഹോദരിയും കുടുംബവും രണ്ട് വര്‍ഷത്തോളം എന്റെ വീട്ടില്‍ താമസിച്ചു. എല്ലാവരും എനിക്ക് വേണ്ടി കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. നീയെന്ത് ജീവിതമാണ് നയിക്കുന്നതെന്ന് സുഹൃത്തുക്കളും എന്നോട് പറഞ്ഞു. മകള്‍ സ്‌കൂള്‍ കഴിഞ്ഞ് വീടെത്തുമ്പോള്‍ എന്റെ അമ്മ മാത്രം ഉണ്ടാകും. അച്ഛന്‍ എപ്പോഴാ വരുന്നത് എന്ന് അവള്‍ വിളിച്ച് ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ പിന്നെ എനിക്ക് ലൊക്കേഷനില്‍ നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ ഉടന്‍ വീടെത്തും. പലപ്പോഴും ഷൂട്ടിങ് എറണാകുളത്ത് തന്നെ ഒതുക്കാന്‍ ശ്രമിച്ചു.

എന്റെ പേരിലാണ് കാവ്യയുടെ ജീവിതം തകര്‍ന്നെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. കാവ്യ അനുഭവിക്കുന്ന പ്രശ്‌നങ്ങളൊക്കെ ഞാന്‍ കാണുന്നുണ്ട്. ഞാനെന്റെ അമ്മയോടും മോളോടും ഇക്കാര്യം അവതരിപ്പിച്ചു. എനിക്ക് അറിയാവുന്ന അളല്ലേ, എനിക്ക് ഇഷ്ടമാണ് അച്ഛാ എന്ന് പറഞ്ഞു. കാവ്യയുടെ വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ അവളുടെ അമ്മ കല്ല്യാണത്തിന് സമ്മതിച്ചില്ല. അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതുകൂടിയായാല്‍ എല്ലാം സത്യമാണെന്ന് വരുത്തി തീര്‍ക്കും. അവള്‍ക്ക് വേറെ ആലോചനകള്‍ നോക്കുന്നുണ്ട്. ഇത് ശരിയാവില്ല ദിലീപേ എന്ന് പറഞ്ഞു.

ഒരു കല്ല്യാണം കഴിച്ച് കുഴപ്പമായതാണ്. പിന്നീട് പരിചയമില്ലാത്ത വേറൊരാളെ കല്ല്യാണം കഴിച്ച് അത് കുളമായാല്‍ രണ്ട് പെണ്ണുങ്ങളുടെ ജീവിതം അവന്‍ തകര്‍ത്തെന്ന് മഞ്ഞ പത്രക്കാര്‍ എഴുതും. എന്റെ മകള്‍ക്കാണ് ഞാന്‍ ജീവിതത്തില്‍ മുന്‍തൂക്കം കൊടുക്കുന്നത്. അവളെ നല്ലപോലെ നോക്കുന്ന അവളെ അറിയാവുന്ന ആള്‍ക്കല്ലാതെ അവരുടെ കമ്മ്യുണിക്കേഷന്‍ ശരിയാവില്ല. അല്ലെങ്കില്‍ പിന്നീട് അത് അടുത്ത തലവേദനയായി മാറും.എന്റെ മകളും കാവ്യയുംവഴക്കിട്ടു പിരിഞ്ഞു എന്നൊക്കെ ഇപ്പോള്‍ ചില മഞ്ഞപ്പത്രക്കാര്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി. ഇനി ഇതെങ്കിലും കുഴപ്പിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്. നമുക്ക് പ്രായമായി വരികയാണ്. ഇനി ഒരു അങ്കത്തിനുള്ള ബാല്യമില്ല. ചിരിയോടെ ദീലിപ് പറയുന്നു.