ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇൻസുലിൻ ക്ഷാമം രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് രാജ്യത്തെ പ്രമേഹ രോഗികളുടെ ഇടയിൽ കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഏകദേശം 400,000 പേരെ ഇൻസുലിൻ ക്ഷാമം പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇൻസുലിൻ ക്ഷാമത്തിൻറെ കാരണമായി ആഗോള ഉത്പാദനത്തിലെ കുറവാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിൻറെ ഭാഗമായി ചില മരുന്നുകൾ അടുത്തവർഷം വരെ കുറവ് നേരിടുമെന്നാണ് റിപ്പോർട്ടുകൾ . ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, അപസ്മാരം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും മരുന്നുകളുടെ ലഭ്യതയിൽ കുറവ് നേരിടുന്നുണ്ട്.

ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് സ്ഥിരമായി ഇൻസുലിന്റെ ലഭ്യത അനിവാര്യമാണെന്ന് ജുവനൈൽ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ (ജെഡിആർഎഫ്) പറഞ്ഞു. ടൈപ്പ് -1 രോഗമുള്ളവർക്ക് ടൈപ്പ് -2 പ്രമേഹരോഗികളുമായി താരതമ്യം ചെയ്യുമ്പോൾ ഇൻസുലിൻ കുത്തിവയ്ക്കണം. അതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയിൽ ഇൻസുലിന്റെ ലഭ്യതയെ കുറിച്ചുള്ള വാർത്തകൾ ഇത്തരം രോഗികളുടെ ഇടയ്ക്ക് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകും.