ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തിന്റെ യാഥാർത്ഥ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി കോക്ക് പിറ്റ് വോയ്സ് റെക്കോർഡിലെ പൈലറ്റുമാരുടെ അവസാന സന്ദേശങ്ങൾ വിലയിരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ബോയിംഗ് 787 വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിലായിരുന്നു വോയ്‌സ് റെക്കോർഡർ. ഇന്നലെ ഞായറാഴ്ച രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഇതിന് സഹായകരമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.
വ്യാഴാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് ഒരു ബ്ലാക്ക് ബോക്സ് ദുരന്തമുണ്ടായി 28 മണിക്കൂർ കഴിഞ്ഞ ഉടനെ ലഭിച്ചിരുന്നു. ഇതിൽ ആണ് വിമാനത്തിൻറെ ഡേറ്റാ റെക്കോർഡ്സ് ഉള്ളത്. രണ്ട് ബ്ലാക്ക് ബോക്സുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് വിമാനാപകടത്തിന്റെ കാരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുന്നത്. യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ നിന്നുളള തെളിവുകളോ വിശദീകരണമോ ഇതുവരെ പങ്കുവെച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മോശമായ വിമാനാപകടങ്ങളിലൊന്നിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി എഞ്ചിൻ തകരാറിലും ചിറകുകളുടെ ഫ്ലാപ്പുകളിലും ലാൻഡിംഗ് ഗിയറിലുമുള്ള പ്രശ്‌നങ്ങളിലുമാണ് അന്വേഷണ ഉദ്യോഗസ്ഥർ തുടക്കം മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മരിച്ച 279 പേരുടെ ബന്ധുക്കളിൽ ഭൂരിഭാഗവും ഡിഎൻഎ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. മരിച്ചവരിൽ 80 പേരെ ഞായറാഴ്ചയോടെ തിരിച്ചറിഞ്ഞതായി അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ ഡോക്ടർ രജനീഷ് പട്ടേൽ പറഞ്ഞു. വിമാനത്തിൽ 169 ഇന്ത്യൻ യാത്രക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയനും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് എയർ ഇന്ത്യ പറഞ്ഞു. ഇതിനിടെ അഹമ്മദാബാദിലെ എയർഇന്ത്യ ഡ്രീംലൈനർ അപകടത്തിന്റെ ഇൻഷുറൻസ് ക്ലെയിം രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വിവിധ ഇനങ്ങളിലായി 211 മില്യൻ മുതൽ 280 മില്യൻ ഡോളർ വരെ (2,400 കോടി രൂപ) തുക ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. വിമാനത്തിന്റെ ഹൾ (ഫ്യുസലേജ്), സ്പെയർ പാർട്സ്, യാത്രക്കാർ, ചരക്ക്, അപകടത്തിൽപെട്ട മറ്റുള്ളവർ എന്നിങ്ങനെ വിവിധ ഗണങ്ങളിലായാണ് ഇൻഷുറൻസ് ക്ലെയിം നടക്കുക.
Leave a Reply