ലണ്ടന്‍: താല്‍ക്കാലിക താമസ സൗകര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 40 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടന്‍ നേരിടുന്നത് ഏറ്റവും ഭീകരമായ ഹൗസിംഗ് പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 1,20,540 കുട്ടികളെയാണ് അവരുടെ മാതാപിതാക്കള്‍ക്കൊപ്പം താല്‍ക്കാലിക താമസ സൗകര്യങ്ങളില്‍ കൗണ്‍സിലുകള്‍ പാര്‍പ്പിച്ചിരിക്കുന്നത്. 2014നെ അപേക്ഷിച്ച് 32,650 കുട്ടികള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

ഈ ഞെട്ടിക്കുന്ന കണക്കുകളില്‍ മന്ത്രിമാര്‍ ലജ്ജിക്കണമെന്ന് ലേബര്‍ ഷാഡോ ഹൗസിംഗ് മിനിസ്റ്റര്‍ ജോണ്‍ ഹീലിപറഞ്ഞു. ഏറ്റവും മികച്ചതെന്ന് കരുതുന്ന രാജ്യത്ത് എല്ലാ കുട്ടികള്‍ക്കും അവരുടെ വീടുകള്‍ ഉണ്ടായിരിക്കണം. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 24 വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ചാരിറ്റികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും കൗണ്‍സില്‍ ബജറ്റുകളും വെട്ടിക്കുറച്ചു. പ്രൈവറ്റ് റെന്റര്‍മാര്‍ക്കുള്ള സംരക്ഷണം ഇല്ലാതാക്കിയെന്നും ഹീലി കുറ്റപ്പെടുത്തി.

സ്ഥിരം വീടുകള്‍ ലഭിക്കുന്നത് വരെയുള്ള ഒരു സൗകര്യം മാത്രമാണ് ടെംപററി അക്കോമഡേഷനുകള്‍. എന്നാല്‍ ഇത്തരം സൗകര്യങ്ങളില്‍ അനിശ്ചിത കാലത്തേക്ക് കുടുംബങ്ങള്‍ തളയ്ക്കപ്പെടുകയാണെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരിയായ സംവിധാനമുണ്ടായിരുന്നെങ്കില്‍ ഈ വിധത്തിലുള്ള പ്രതിസന്ധി കുട്ടികള്‍ നേരിടേണ്ടി വരികയില്ലായിരുന്നുവെന്ന വിമര്‍ശനവും സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.