ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് : നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ സംഘർഷ സാഹചര്യം രൂക്ഷമായതോടെ ജല പീരങ്കി പ്രയോഗിച്ച് പോലീസ്. സ്പ്രിംഗ്ഫീൽഡ് റോഡിലെ ‘സമാധാന മതിൽ’ എന്ന് വിളിക്കപ്പെടുന്ന നാഷണലിസ്റ്റുകളും പ്രോ ബ്രിട്ടീഷ് ലോയലിസ്റ്റുകളും തമ്മിൽ ഒരാഴ്ചയായി നടന്നുവരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ അമ്പത്തിയഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കലാപകാരികൾ പി.എസ്.എൻ.ഐ ഉദ്യോഗസ്ഥർക്ക് എതിരെ പെട്രോൾ ബോംബുകൾ, പടക്കങ്ങൾ, പാറകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തി. “പോലീസിനെതിരെ കൂടുതൽ ആക്രമണങ്ങൾ, ഇത്തവണ നാഷണലിസ്റ്റ് യുവാക്കളിൽ നിന്നാണ്. ഇന്റർഫേസ് ഏരിയകളിൽ കൂടുതൽ അക്രമങ്ങൾ കാണുന്നത് തികച്ചും ആശങ്കജനകമാണ്.” ജസ്റ്റിസ് മന്ത്രി നവോമി ലോംഗ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോ ബൈഡന്റെ വൈറ്റ് ഹൗസും പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

യുവാക്കൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞതോടെ സ്പ്രിംഗ്ഫീൽഡ് റോഡിൽ ഉദ്യോഗസ്ഥർ ജലപീരങ്കി പ്രയോഗിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരം കലാപം പൊട്ടിപുറപ്പെടുന്നത്. ബെൽഫാസ്റ്റിലെ പോലീസ് വാഹനങ്ങൾക്ക് മുന്നിൽ തീ കത്തിക്കുകയുണ്ടായി. ഉദ്യോഗസ്ഥരും യുവാക്കളും തമ്മിൽ നഗരത്തിൽ പ്രതിഷേധം തുടരുകയാണ്. നഗരത്തിൽ നടന്നുവരുന്ന ഗുരുതരമായ അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഗ്രീൻ പാർട്ടി ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ പ്രത്യേക യോഗം വിളിച്ചുചേർത്തു.

 

“ഇത് ഇപ്പോൾ അവസാനിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ സമൂഹത്തെ നശിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. അക്രമം ഒരിക്കലും ഒന്നും പരിഹരിച്ചിട്ടില്ല. വീട്ടിലേക്ക് മടങ്ങി പോകുക.” സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടി (എസ്ഡിഎൽപി) നേതാവ് കോലം ഈസ്റ് റ്വുഡ് എംപി പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഐറിഷ് നേതാവ് മിഷേൽ മാർട്ടിനും ഫോണിൽ സംസാരിക്കുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തു.