ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതിന് ശേഷം ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയാറാകാൻ ‍പ്രസിഡന്റ് ജിൻ‌പിങ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 43 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ തീരുമാനത്തോട് ചൈന ശക്തമായി പ്രതികരിച്ചു എന്നാണ് അറിയുന്നത്.
ദേശീയ സുരക്ഷയുടെ മറവിൽ ആപ്പ് നിരോധനം മനപൂർവം ഏർപ്പെടുത്തിയതാണ് എന്നാണ് ചൈനയുടെ വാദം. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്കെതിരെ ഏത് നിമിഷവും യുദ്ധത്തിനിറങ്ങാൻ പരിശീലനവും യുദ്ധ തയാറെടുപ്പും ശക്തിപ്പെടുത്തണമെന്നാണ് പ്രസിഡന്റ് ജിൻപിങ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സൈനിക കമ്മീഷന്റെ ഒരു യോഗത്തിലാണ് ജിൻപിങ് യുദ്ധത്തിന് സജ്ജമാകാനാകും ജാഗ്രതരായിരിക്കാനും സൈനികരോട് ഉത്തരവിട്ടത്. പരിശീലനത്തിലൂടെ സൈനികരുടെ യഥാർഥ പോരാട്ട ശേഷി മെച്ചപ്പെടുത്താനും പുതിയ പോരാട്ട സേനകളുടെ പരിശീലനം ത്വരിതപ്പെടുത്താനും പരിശീലന ശേഷി കൂടുതൽ സ്വതന്ത്രമാക്കാനും വികസിപ്പിക്കാനും ജിൻപിങ് സൈന്യത്തിന് നിർദ്ദേശം നൽകിയതായി സിജിടിഎൻ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ ആപ് നിരോധനത്തെത്തുടർന്ന് ചൈനീസ് കമ്പനികൾക്ക് വലിയ നഷ്ടം സംഭവിച്ചു. ബൈറ്റ്ഡാൻസ് പോലുള്ള ഒരു കമ്പനിക്ക് പോലും 600 കോടി ഡോളർ നഷ്ടമാണ് സംഭവിച്ചത്. കൂടാതെ, നിരവധി ചൈനീസ് കമ്പനികൾ ഇന്ത്യയിലെ തങ്ങളുടെ പ്രാദേശിക ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ഇത് ചൈനീസ് ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നീക്കം കാരണമാണ്. ആലിബാബയുടെ അനുബന്ധ സ്ഥാപനമായ യുസി വെബ് ഇതിനകം തന്നെ രാജ്യത്ത് സേവനം നിർത്തലാക്കി. ഈ കമ്പനിയുടെ ഗുരുഗ്രാം, മുംബൈ ഓഫിസുകളിൽ ജോലി വെട്ടിക്കുറച്ചിട്ടുണ്ട്.