കേരള കോൺഗ്രസ് (എം) വിഭാഗത്തെ മുന്നണിയിലെടുക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയായില്ല. ജോസ് വിഭാഗത്തിന്റെ വരവിനെ ഘടക കക്ഷികൾ സ്വാഗതം ചെയ്തെങ്കിലും പാലാ സീറ്റിനെ സംബന്ധിച്ച് എൻസിപിക്കുള്ള ആശങ്കകൾക്കു പരിഹാരമായിട്ടില്ല.

ജോസ് വിഭാഗം എൽഡിഎഫിലേക്കെത്തുന്നത് സുപ്രധാന രാഷ്ട്രീയ മാറ്റമാണെന്നു കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനെ ഇതു വലിയ തോതിൽ ദുർബലപ്പെടുത്തും. യുഡിഎഫ് കൂടുതൽ ശിഥിലമാകും. ജോസ് വിഭാഗത്തിന്റെ സഹകരണം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം എൽഡിഎഫിനു നൽകും. ഭരണത്തുടർച്ചയുടെ എല്ലാ സാധ്യതകളും വർധിപ്പിച്ച രാഷ്ട്രീയ തീരുമാനമാണ് ഉണ്ടായതെന്നും വിജയരാഘവൻ പറഞ്ഞു.

ഉപാധികളില്ലാതെയാണ് വരുന്നതെന്നു ജോസ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നു പാലാ സീറ്റു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു ആശങ്കയുമില്ലാതെയാണ് ഘടകകക്ഷികൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്. യുഡിഎഫിനെ ദുർബലരായി കാണാനാഗ്രഹിക്കുന്ന എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യും.

നിയമസഭാ സീറ്റ് വിഭജനം യോഗത്തിൽ ചർച്ചയായില്ല. ബാർകോഴ വിവാദം സമൂഹത്തിനറിയാം. പണം പറ്റിയ കോൺഗ്രസ് നേതാക്കളുടെ പട്ടിക ദിവസങ്ങൾക്കു മുൻപ് പുറത്തുവന്നതാണെന്നും എ.വിജയരാഘവൻ പറഞ്ഞു. അതിനെക്കുറിച്ച് അന്വേഷിച്ച് സർക്കാർ നടപടി സ്വീകരിക്കണം. ജോസ് കെ.മാണി പണം പറ്റിയതായി ആരോപണം ഉന്നയിച്ച ബിജു രമേശ് പറഞ്ഞതായി കേട്ടിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എതിർക്കപ്പെടേണ്ട രാഷ്ട്രീയം എന്താണെന്നതാണ് പ്രസക്തം.

എൽഡിഎഫ് കൂടുതൽ വിപുലീകരിക്കപ്പെടും. മറ്റു പാർട്ടികളുടെ പിന്നിൽ നിൽക്കുന്നവർ എൽഡിഎഫിനോട് സഹകരിക്കാൻ തയാറാകും. അധാർമികതയോടൊപ്പം നിൽക്കുന്ന പ്രസ്ഥാനമല്ല എൽഡിഎഫ് എന്നു ജനങ്ങൾക്കറിയാമെന്നും വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് മാനിഫെസ്റ്റോ തയാറാക്കാൻ ഉപസമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസിനെ (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി പ്രതികരിച്ചു. എല്‍ഡിഎഫ് തീരുമാനം വന്‍രാഷ്ട്രീയ മുന്നേറ്റത്തിനു വഴിയൊരുക്കും. കെ.എം.മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്നും ജോസ് പറഞ്ഞു.