ദുബായില്‍ മരിച്ച പ്രമുഖ വ്യവസായിയും അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറയ്ക്കലിന് കുടുംബകല്ലറയില്‍ അന്ത്യവിശ്രമം. മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു രാവിലെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പള്ളി വികാരി ഫോ. പോള്‍ മുണ്ടോലിക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പുലര്‍ച്ചെയോടെ വയനാട്ടില്‍ വീട്ടില്‍ എത്തിച്ചു.

രാവിലെ ഏഴു മണിക്ക് ശേഷം കനത്ത പോലീസ് കാവലിലാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി, ജോയിയുടെ പിതാവ് ഉലഹന്നാന്‍, സഹോദരന്‍ ജോണി തുടങ്ങി 20 പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്ന് ജോയിക്കും അന്ത്യവിശ്രമമൊരുക്കി.

എംഎല്‍എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ തന്നെ അറയ്ക്കല്‍ പാലസിലെത്തി അന്ത്യോപചാരം അര്‍ര്‍പ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് തങ്കച്ചനും റീത്ത് സമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ച് പോലീസ് മാനന്തവാടിയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ ഉടമ എന്ന നിലയിലാണ് ജോയി പൊതുജന ശ്രദ്ധയില്‍ ആദ്യം വരുന്നത്. തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുന്നതായിരിക്കണം തന്റെ വീടുമെന്നതായിരുന്നു ജോയിയുടെ സ്വപ്നമെന്ന് അക്കാലത്ത് വീടിനെക്കുറിച്ച് പുറത്തുവന്ന നിരവധി റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തെ ഉദ്ധരിച്ചിരുന്നു. 40,000 ചതുരശ്ര അടിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടാരം പോലുള്ള വീടിലൂടെ ജോയി തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു. വലിയ കുടുംബമായതിനാല്‍ എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയുക എന്നതായിരുന്നു ജോയിയുടെ ആലോചന. അതിനായാണ് നാലേക്കറില്‍ തന്നെ പടുകൂറ്റന്‍ കൊട്ടാരം പണിതുയര്‍ത്തിയത്. 2018 ഡിസംബറില്‍ ജോയിയും കുടുംബവും അവിടേക്ക് താമസം മാറ്റി. പക്ഷേ, ഒന്നരവര്‍ഷം പോലും ആ വീട്ടില്‍ താമസിക്കാന്‍ ഭാഗ്യമില്ലാതെ ഒടുവില്‍ ‘കപ്പല്‍ ജോയി’ എന്ന് നാട്ടുകാരും പ്രവാസികളും സ്‌നേഹപൂര്‍വം വിളിക്കുന്ന ജോയ് അറയ്ക്കല്‍ യാത്രയായി.