ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചു. ഈസ്റ്റർ അവധിക്ക് ശേഷം നാല് ദിവസത്തേയ്ക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡോക്ടർമാരുടെ വാക്ക് ഔട്ട്‌ രോഗികളുടെ അവസ്ഥയെ സാരമായി ബാധിച്ചെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. സമരത്തെ തുടർന്ന് പ്രാഥമിക പരിശോധന പോലും പൂർത്തിയാക്കാതെ ഒട്ടേറേ രോഗികൾ മടങ്ങിയതായാണ് റിപ്പോർട്ടുകൾ. 35% ശമ്പള വർദ്ധനവാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യം പ്രാഥമിക പരിഗണന പോലും അർഹിക്കുന്ന വിഷയം അല്ലെന്നാണ് മെഡിക്കൽ രംഗത്തെ മേധാവികളുടെ പ്രതികരണം.

അടിയന്തിര സേവനങ്ങളിൽ പോലും ഇടപെടാതെയാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത്. മുൻപ് നേഴ്സുമാരും, എൻ എച്ച് എസ് ജീവനക്കാരും നടത്തിയ പണിമുടക്കിൽ അടിയന്തിര സേവനങ്ങളെ ഒഴിവാക്കിയിരുന്നില്ല. എന്നാൽ ഡോക്ടർമാർ അടിയന്തിര സേവനങ്ങളോട് ഉൾപ്പടെ മുഖം തിരിഞ്ഞ സമീപനം സ്വീകരിച്ചത് സാഹചര്യത്തെ കൂടുതൽ വഷളാക്കി. നിലവിൽ നടത്തുന്നത് അടിയന്തിര പരിഗണന വേണ്ടുന്ന വിഷയത്തെ ചുറ്റിപറ്റിയുള്ള പണിമുടക്ക് ആണെന്നും, സർക്കാർ വിഷയത്തിന്മേൽ നടപടി കൈകൊള്ളുന്ന സമയം വരെയും പണിമുടക്ക് തുടരുമെന്നും ഡോക്ടർമാരുടെ പ്രതിനിധി ഡോ. എമ്മ റൺസ് വിക്ക് പറഞ്ഞു.

നാളുകളായി ഉന്നയിക്കുന്ന ആവശ്യത്തോട് ആരോഗ്യ സെക്രട്ടറി മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് യൂണിയൻ പ്രതിനിധികൾ ആരോപിക്കുന്നത്. തങ്ങളെ ഇതുവരെ ഒന്ന് കേൾക്കുവാൻ പോലും സർക്കാർ തയാറായിട്ടില്ലന്ന കടുത്ത വിമർശനമാണ് നേതാക്കൾ ഉന്നയിക്കുന്നത്. ജീവിത ചിലവും, പണപെരുപ്പവും അനിയന്ത്രിതമായി വർധിക്കുന്ന രാജ്യത്ത്, ശമ്പളം മാത്രം കൂട്ടിതരാൻ പറ്റില്ലെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ്. അതിനു പുറമെ രാജ്യത്ത് മുൻപൊരിക്കലും ഇല്ലാത്ത വിധം നികുതി വർധനവും ചുമത്തിയിട്ടുണ്ട്. ഇതെല്ലാം നിൽക്കെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന ആളുകളോട് കാണിക്കുന്നത് മോശമായ സമീപനമാണ്. ഇത് തിരുത്തപ്പെടണമെന്ന് ഡോക്ടർമാരെ പ്രതിനിധീകരിച്ച് യൂണിയൻ പ്രതിനിധി ഡോ. എമ്മ റൺസ് വിക്ക് ആവശ്യപ്പെട്ടു.