ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ വിദ്വേഷപ്രചാരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ ഇവരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് സുരേന്ദ്രൻ പറയുന്നു.

ബംഗാൾ, അസം എന്നിവങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിൽ ഈിടെയായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കണക്കിലെടുത്ത് ഇവരെ തിരിച്ചയക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നു. ‍

പോസ്റ്റിന്റെ പൂർണരൂപം;

കേരളത്തിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ളാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ്‌ ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബംഗാൾ ആസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടർപട്ടികയിൽ ഇവരിൽ ചിലരെങ്കിലും പേരും ചേർത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേരളത്തിൽ ഈ അടുത്തകാലത്തായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരൻമാരെ കണ്ടെത്തി തിരിച്ചയക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.