ടോമി അഗസ്റ്റ്യൻ

ഗ്ലാസ് ഗോ: സാമൂഹിക-സാംസ്കാരിക മേഖലയിൽ സജീവമായ കലാകേരളം ഗ്ലാസ്ഗോ പതിവു പോലെ ഇത്തവണയും കേരള പിറവിയും, പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും നടത്തി.
സെൻ്റ്: കത്ത് ബേർട്ട് ബേൺ ബാങ്ക് പാരീഷ് ഹാളിൽ ചേർന്ന പൊതുയോഗത്തെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് അഭിസംബോധന ചെയ്യുകയും കലാകേരളത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്ന് കൊണ്ട് നിലവിളക്കുതെളിയ്ക്കു കയും ചെയ്തപ്പോൾ കലാകേരളത്തിൻ്റെ നാൾവഴികളിലെ ഏറ്റവും അഭിമാനപൂരിതമായ മുഹൂർത്തമായതു മാറി.

 

സീറോ മലബാർ മദർ വെൽ മിഷൻ ഡയറക്ടർ ഫാദർ ജോണി വെട്ടിക്കൽ വി.സി, ഫാദർ ജോ മാത്യു മൂലച്ചേരി വി.സി എന്നിവർ തദവസരത്തിൽ ആശംസകൾ നേരുകയും ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തിൽ ലളിതമായി നടത്താൻ തീരുമാനിച്ച ഇത്തവണത്തെ കേരള പിറവി ആഘോഷങ്ങൾ കാലം കരുതിവച്ച കാവ്യനീതിയുടെ അനിർവ്വചനീയമായ മുഹൂർത്തങ്ങൾക്ക് വേദിയാകുകയായിരുന്നു. പ്രധാന ചടങ്ങുകൾക്കു ശേഷം കലാകേരളത്തിലെ എല്ലാ അംഗങ്ങളുമായി ഹൃദയം തുറന്ന് സംസാരിക്കാൻ തയ്യാറായ പിതാവ് കുട്ടികളുടെ അടുത്ത് സ്നേഹപൂർവ്വം ചിലവഴിച്ച നിമിഷങ്ങൾ ഒരു ദശാബ്ദത്തിലേറെയായി അവർക്ക് നിഷേധിക്കപ്പെട്ട നല്ലിടയൻ്റ വാൽസല്യം ഒരു നിമിഷാർത്ഥത്തിൽ കരകവിഞ്ഞൊഴുകുന്ന അസുലഭ നിമിഷങ്ങളെയാണ് സമ്മാനിച്ചത്.

കലാകേരളം ഗ്ലാസ്ഗോയുടെ നാളിതു വരെയുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും നേരിന്റെ ശബ്ദമായി, നെറിവുകേടിനെതിരെയുള്ള ചെറുത്തു നില്പിന്റെയും ഒരു ദശാബദത്തോളം നീണ്ടു നിന്ന അതിജീവനത്തിന്റെയും പ്രതിഫലനമായിരുന്നു മാർ സ്രാമ്പിക്കൽ പിതാവിന്റെ കലാ കേരള വേദിയിലെ സാന്നിദ്ധ്യം. കലാകേരളത്തിന്റെ നാൾവഴികളിലെ പൊൽ തൂവലായി മാറിയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച എല്ലാവർക്കും മധുരമേറുന്ന ചോക്ക് ലേറ്റിനൊപ്പം ഹൃദയത്തിൽ തൊടുന്ന ആശ്വാസവാക്കുകളോതി പിതാവ് മണിക്കൂറുകൾ കലാകേരളം കുടുംബത്തോടൊപ്പം ചിലവഴിച്ചപ്പോൾ എത്ര ഉന്നതിയിലെത്തി നിൽക്കുമ്പോഴും ഇത്ര ചെറുതാവാൻ കഴിയുന്ന ആ മഹത് വ്യക്തിത്വത്തിനു മുന്നിൽ ശിരസ്സു നമിക്കുകയായിരുന്നു കലാകേരളത്തിന്റെ അംഗങ്ങൾ. എല്ലാവരുടേയും വീടുകളിലേക്ക് ഞാൻ താമസിയാതെ വരാമെന്ന വാഗ്ദാനവുമായി പിതാവ് യാത്ര പറയുമ്പോൾ ഒരു പതിറ്റാണ്ടു നീളുന്ന ഒരു ചെറിയ കൂട്ടായ്മയുടെ അഭിമാന മുഹൂർത്തമായതു മാറുകയായിരുന്നു.