വാഹനപാകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കന്നഡ നടന്‍ സഞ്ചാരി വിജയിന് മസ്തിഷ്‌ക മരണം സംഭവിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സഞ്ചാരി വിജയിന്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിച്ചു.

ബംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ നില ഗുരുതരമാവുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും ചികിത്സയിലായിരുന്നു.

‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഒട്ടനവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. താരത്തിന്റെ വിയോഗം കന്നഡ ചലച്ചിത്ര മേഖലയെ ഒന്നാകെ തന്നെ ഞെട്ടിച്ചു.