വയനാട്ടിലെ മേപ്പാടിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മേപ്പാടിയിലെ എലുമ്പിലേരി റിസോര്‍ട്ടില്‍ വെച്ചുണ്ടായ സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി ഷഹാനയാണ് മരിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഷഹാന മരിച്ചത്. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന യാത്രയായത്. പ്രിയപ്പെട്ടവളുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്ത വരന്‍ ലിഷാമിനെ കണ്ടവരുടെയെല്ലാം നെഞ്ചുതകര്‍ന്നു.

ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് മനസിലാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിഷാമും ഷഹാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്‌റൈനിലായിരുന്ന ഇരുവരും നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം വിവാഹം നീണ്ടുപോയി. ഇരുവരുടെയും വിവാഹത്തിനു പങ്കെടുക്കേണ്ടവര്‍ ഷഹാനയുടെ മരണാനന്തര ചടങ്ങില്‍ പങ്കാളിയാകേണ്ടി വന്ന ഗതികേടിലാണ്. ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.