ജാതിക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് കോയമ്പത്തൂര്‍ സ്വദേശി കൗസല്യ. പ്രാണപാതിയെ സ്വന്തം വീട്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ ജീവിതം തകര്‍ന്ന് പോയയിടത്തുനിന്നും അവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. സ്വന്തം വീട്ടുകാര്‍ക്ക് എതിരായ നിയമപോരാട്ടം നടത്തി, മകന്‍ നഷ്ടപ്പെട്ട വീടിന് സ്വന്തം മകളായി നിന്ന് തണലേകുകയാണ് അവള്‍.

ഇന്ന് സ്വയം സംരംഭകയായി ജീവിതം തിരിച്ചുപിടിക്കുകയാണ് കൗസല്യ. വെള്ളല്ലൂരില്‍ സ്ത്രീകള്‍ക്കായുള്ള സലൂണ്‍ തുറന്നിരിക്കുകയാണ് കൗസല്യ. നടി പാര്‍വ്വതിയാണ് കോയമ്പത്തൂരിലെത്തി സലൂണ്‍ ഉദ്ഘാടനം ചെയ്തത്. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നടി എന്നതാണ് പാര്‍വ്വതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് കൗസല്യ ആഗ്രഹിച്ചത്.

സ്വന്തമായി ഒരു സ്ഥാപനം എന്നതിനേക്കാള്‍ കുറച്ച് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതാണ് ഏറെ സന്തോഷം നല്‍കുന്നതെന്ന് കൗസല്യ പറയുന്നു. സ്വന്തമായി വരുമാനമുള്ളവരാകണം മുഴുവന്‍ സ്ത്രീകളുമെന്ന് കൗസല്യ ചൂണ്ടികാട്ടുന്നു.

2016ലാണ് ഭര്‍ത്താവ് ശങ്കറിനെ കൗസല്യയുടെ മുന്നിലിട്ട് വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. തേവര്‍ സമുദായത്തിലുള്ള കൗസല്യയുടെ വീട്ടുകാര്‍ക്ക് മകള്‍ ദളിത് സമുദായത്തിലുള്ള ശങ്കറിനെ വിവാഹം ചെയ്തത് അപമാനമായി തോന്നിയിരുന്നു.

പൊള്ളാച്ചിയിലെ എന്‍ജിനീയറിങ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും. പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം വച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച കൗസല്യക്കും കാര്യമായി പരിക്കേറ്റിരുന്നു. വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു ശങ്കറിനെ കൗസല്യയ്ക്ക് നഷ്ടപ്പെട്ടത്. അന്ന് അവള്‍ക്ക് പ്രായം 19 വയസ്സ്.

മുടങ്ങിപ്പോയ പഠനവും ഭര്‍ത്താവിന്റെ കൊലപാതകവും മനസ്സിനെ തളര്‍ത്തിയെങ്കിലും കൗസല്യ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പാതിയില്‍ മുടങ്ങിയ ബിടെക് പഠനത്തിനു പകരം ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തു. ശങ്കറിന്റെ ഓര്‍മ്മയ്ക്കായി ഉദുമല്‍പ്പേട്ട് കേന്ദ്രീകരിച്ച് ‘ശങ്കര്‍ തനിപ്പേച്ചിമയ്യം’ എന്ന സംഘടനയും ശങ്കര്‍ സാമൂഹിക നീതി ഫൗണ്ടേഷനും ആരംഭിച്ചു. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് പകരം മകളായി നിന്ന് സംരക്ഷിക്കുകയാണ് കൗസല്യ.

ജാതിവിവേചനത്തിനും ദുരഭിമാനങ്ങള്‍ക്കും എതിരായ പോരാട്ട മുഖമായി കൗസല്യ മാറി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും സാമൂഹിക പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് കണ്ട് ഉപേക്ഷിച്ചു. ഇതിനൊടുവിലാണ് ഇപ്പോള്‍ കോയമ്പത്തൂരില്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.