ദിലീപ് അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും യുട്യൂബിലും താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചടക്കം നിരവധി കാര്യങ്ങളാണു പ്രചരിച്ചത്. കൃത്യമായ ഉറവിടം വ്യക്തമാക്കാത്ത വാർത്തകളും വിഡിയോകളുമായിരുന്നു അധികവും. മലയാളിയുടെ മാനസിക നിലയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു അവയുടെയെല്ലാം പ്രചാരവും.

‘ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഗർഭിണിയാണ്’, ‘കാവ്യയെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യും’, ഇത്രയും നാൾ കണ്ടതല്ല കാവ്യയുടെ യഥാർഥ മുഖം, ‘മീനാക്ഷി ദുബായ്ക്ക് പോയി’, ‘മീനാക്ഷി സ്കൂളിലൊന്നും പോകാനാകാതെ വീട്ടിലിരിക്കുന്നു’ തുടങ്ങിയവയായിരുന്നു ഇവയിലെല്ലാം നിറഞ്ഞു നിന്നത്. ഈ വാർത്തകളുടെയൊക്കെ നിജസ്ഥിതി എന്തെന്ന് പറയുകയാണ് നിർമാതാവ് സുരേഷ് കുമാർ.

‘ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയൻ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു, കാവ്യ ഗർഭിണിയാണ്, മീനാക്ഷി സ്കൂളിൽ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. ’

‘അവരുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ അമ്മയാണ്. മകൾ സിനിമയിൽ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവർ കേൾക്കേണ്ടത്.

മീനാക്ഷി സ്കൂളിൽ പോകുന്നുണ്ട്. ആ സ്കൂൾ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നൽകുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും തടയിടണം എന്നാണ് അവരുടെ നിർദ്ദേശം.

ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവർ. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോൾ. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുന്നത്.

ദിലീപിന്റെ അനിയൻ ദിലീപിനേക്കാൾ താത്വികനാണ്. ഭീഷണിപ്പെടുത്താൻ പോയിട്ട് അയാൾക്ക് നന്നായി സംസാരിക്കാൻ തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയിൽ പറഞ്ഞതാണ്. എല്ലാവരും നിർത്തട്ടെ എന്നിട്ടു ഞങ്ങൾ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ എന്നും സുരേഷ് കുമാര്‍ പറയുന്നു.