ഷിബു മാത്യൂ
കീത്തിലി. മലയാളി കുടുബങ്ങളെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങളുടെ പരമ്പര തുടരുകയാണ്. ഇന്നെലെ രാത്രി യോര്‍ക്ഷയറിലെ കീത്തിലിയില്‍ താമസിക്കുന്ന കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ മലയാളിയുടെ വീട്ടില്‍ നിന്നും കവര്‍ന്നെടുത്തത് മുപ്പത് പവനോളും സ്വര്‍ണ്ണവും പണവും. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് അതിവിദഗ്ദമായി പൊളിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വീടിനുള്ളിലെ അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്ന തുണികളും മറ്റും വലിച്ചു വാരിയിട്ടു. വീടിന്റെ എല്ലാ ഭാഗവും മോഷ്ടാക്കള്‍ അരിച്ചുപെറുക്കി. സ്വര്‍ണ്ണം തപ്പിയതിന്റെ ഭാഗമായി സ്റ്റോറേജോടുകൂടിയ കട്ടിലുകള്‍ക്കും ടോയിലെറ്റിനുമൊക്കെ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. സ്വര്‍ണ്ണവും പണവും മാത്രമേ മോഷ്ടാക്കള്‍ കവര്‍ന്നെടുത്തുള്ളൂ. വൈകുന്നേരം അഞ്ച് മണിയോടെ അടുത്ത സുഹൃത്തിന്റെ കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഈ മലയാളി കുടുംബം. പത്തു മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതായിട്ടാണ് കണ്ടത്. ഇതിനോകം കവര്‍ച്ചകഴിഞ്ഞ് മോഷ്ടാക്കള്‍ കടന്നു കളഞ്ഞിരുന്നു. വീടിനുള്ളില്‍ പ്രവേശിച്ച ഇവര്‍ തുണികളും മറ്റും വലിച്ചു വാരിയിട്ടിരിക്കുന്നതാണ് ആദ്യം കണ്ടത്. സ്വര്‍ണ്ണവും പണവും ഒഴിച്ച് വേറെ യാതൊന്നും മോഷ്ടാക്കള്‍ കവര്‍ന്നിട്ടില്ല. യോര്‍ക്ഷയര്‍ പൊലീസ് ഉടനെ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി അന്വേഷണം ആരംഭിച്ചു. വിരല്‍ അടയാള വിദഗ്തര്‍ എത്തിയെങ്കിലും അന്വേഷണത്തിന് ആസ്പദമായ സൂചനകള്‍ ഒന്നും തന്നെ കിട്ടിയില്ല. മോഷ്ടാക്കള്‍ കൈയ്യൊറ ധരിച്ചിരുന്നതിനാല്‍ കാര്യമായ രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സ്ഥിരം മോഷ്ടാക്കളാണ് ഈ മോഷണത്തിന്റെ പിന്നിലെന്നും സ്വര്‍ണ്ണവും പണവും മാത്രമാണ് അവരുടെ ലക്ഷ്യമെന്നുമാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ പതിമൂന്നു വര്‍ഷമായിട്ട് കീത്തിലിയില്‍ താമസ്സിക്കുന്നവരാണ് ഈ മലയാളി കുടുംബം. താല്ക്കാലികമായ ഒരു പൂട്ട് പോലീസ് രാത്രി തന്നെ ഏര്‍പ്പാടാക്കി കൊടുത്ത് വീട് സുരക്ഷിതമാക്കി.

മലയാളികളുടെ വീടിനെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള അഞ്ചാമത്തെ മോഷണമാണ് യോര്‍ക്ഷയറിലെ കീത്തിലിയില്‍ ഇന്നലെ വൈകിട്ട് നടന്നത്. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതിനുമുമ്പ് നടന്ന മോഷണങ്ങള്‍ക്കും ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.
നടന്ന മോഷണങ്ങളെല്ലാം സമാന സ്വഭാവങ്ങളുള്ളതാണ്. അവയൊക്കെ നടന്നതും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ്. മലയാളികളുടെ ജീവിതരീതിയും കുടുംബ പശ്ചാത്തലവും പ്രാദേശീകര്‍ ഇതിനോടകം പഠിച്ചു കഴിഞ്ഞെന്ന് പോലീസ് അഭിപ്രായപ്പെട്ടു. വീക്കെന്റുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ കുടുംബസമേതമാണ് സാധാരണയായി മലയാളി കുടുംബങ്ങള്‍ പോകുന്നതും വളെ വൈകിയേ അവര്‍ തിരിച്ചെത്താറുള്ളൂ എന്നും കഴിഞ്ഞ കാലങ്ങളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇന്ത്യാക്കാരുടെ വീടുകളില്‍ ധാരാളം സ്വര്‍ണ്ണമുണ്ട് എന്നൊരു സംസാരവും പൊതുവേ നിലനില്ക്കുന്നു. മോഷ്ടാക്കള്‍ ആദ്യം അവര്‍ പ്ലാന്‍ ചെയ്യുന്ന വീടുകള്‍ അവരുടെ നിരീക്ഷണത്തിലാക്കും. പിന്നീട് വീട്ടിലുള്ളവര്‍ ഒന്നായി വീടിനു പുറത്തേയ്ക്ക് പോകുമ്പോള്‍ മോഷ്ടാക്കളില്‍ ഒരുവന്‍ അവരെ പിന്‍തുടര്‍ന്ന് വിവരങ്ങള്‍ ബാക്കിയുള്ള മോഷ്ടാക്കള്‍ക്ക് കൈമാറും. കൃത്യമായ വിവരങ്ങള്‍ മോഷ്ടാക്കള്‍ക്ക് ലഭിക്കുന്നതുകൊണ്ട് ടെന്‍ഷനില്ലാതെ മോഷ്ടിക്കാന്‍ ധാരാളം സമയം മോഷ്ടാക്കള്‍ക്ക് കിട്ടാറുണ്ട്. മിക്കവാറും മോഷണങ്ങള്‍ ഇങ്ങനെ തന്നെയാണ് നടക്കുന്നതെന്ന് യോര്‍ക്ഷയര്‍ പോലീസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളികളുടെ വീടുകളില്‍ അടുത്ത കാലങ്ങളിലായി മോഷണങ്ങളുടെ എണ്ണവും പെരുകിയിരിക്കുന്നു. ലെസ്റ്ററില്‍ നിരന്തരമായി നടക്കുന്ന മോഷണങ്ങള്‍ ഇതിന് തെളിവാണ്. ഇന്ത്യന്‍ വംശജരുടെ വീടുകളില്‍ നടക്കുന്ന മോഷണങ്ങള്‍ മറ്റുള്ള ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരുടെ വീടുകളില്‍ നടക്കുന്നതിനേല്കാല്‍ വളരെ കൂടുതലണ്. അംഗസംഖ്യ കൂടുതലുള്ളതുകൊണ്ട് ഇവരുടെ വീടുകളില്‍ എപ്പോഴും ആളുണ്ടാവും. അതീവ ജാഗ്രത പാലിക്കാന്‍ പോലീസ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.