ന്യൂസ് ഡെസ്ക്

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകൾക്ക് സുതാര്യത പകരുന്ന നിയമ നിർമ്മാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ഇതിൽ ഉൾപ്പെടുത്തി മേൽനോട്ടത്തിനു വിധേയമാക്കും. ഇതിനായുള്ള ദി കേരള ചർച്ച് ബിൽ 2019 കരട് ബിൽ പ്രസിദ്ധീകരിച്ചു. ഓരോ സഭാ വിഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ് ഓഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമാക്കണം. സഭകളുടെ കീഴിലുള്ള സമ്പത്തിന്റെ ദുർവിനിയോഗം തടയുന്നതിനും കണക്കുകൾ വിശ്വാസികൾക്ക് ലഭ്യമാകുന്നതിനും അതുവഴി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ക്രമക്കേടുകൾ ഉണ്ടായി എന്ന് സംശയിക്കുന്നപക്ഷം അത് റിപ്പോർട്ട് ചെയ്യുന്നതിനായി കാര്യക്ഷമമായ മേൽനോട്ടം നടത്താൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതിനാലുമാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറായിരിക്കുന്നത്.

ദി കേരള ചർച്ച് കരട് ബിൽ 2019 ലിങ്കിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാൾക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതിയുണ്ടെങ്കിൽ ആക്ടിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന ട്രൈബ്യൂണലിനു മുമ്പാകെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അദ്ധ്യക്ഷനായുള്ള അതേ യോഗ്യതയുള്ള മറ്റു രണ്ടു പേർ കൂടി അംഗങ്ങളായ മൂന്നംഗ ട്രൈബ്യൂണലോ ആണ് നിലവിൽ വരുന്നത്.

സഭകളിലെ മെമ്പർഷിപ്പ്, സംഭാവനകൾ, സേവന പ്രവർത്തനങ്ങളും ശുശ്രൂഷകൾക്കുമുള്ള ഫണ്ട് തുടങ്ങിയവയും ഈ ആക്ടിന്റെ പരിധിയിൽ വരും. കേരള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ ബിൽ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.